വിധവയുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് ഭർത്താവിന്റെ വായ്പാ കുടിശ്ശിക ഈടാക്കി; തുക പലിശ സഹിതം തിരിച്ചുനൽകാൻ കോടതി ഉത്തരവ്

ലഖ്‌നൗ: മരിച്ച ഭർത്താവിന്റെ വ്യക്തിഗത വായ്പാ കുടിശ്ശിക തീർക്കാൻ വിധവയായ ഭാര്യയുടെ സ്ഥിരനിക്ഷേപത്തിൽ നിന്ന് 19,90,693 രൂപ പിടിച്ചെടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി.
പിടിച്ചെടുത്ത തുകയും എഫ്ഡിയുടെ പലിശയും നാലാഴ്ചയ്ക്കകം തിരികെ നൽകാനും യുവതിക്ക് മാനസിക പീഡനത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ശേഖർ ബി സറാഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുവതിയുടെ എഫ്ഡി ഉണ്ടായിരുന്ന ആഷിയാന ശാഖയിൽ നിന്ന് നിക്ഷേപം ഭർത്താവിന്റെ വായ്പാ അക്കൗണ്ടുണ്ടായിരുന്ന ജാനകിപുരം ശാഖയിലേക്ക് മാറ്റി തുക വായ്പയിലേക്ക് വകയിരുത്തിയ ശേഷമാണ് അക്കൗണ്ട് തിരികെ മാറ്റിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2020 നവംബറിൽ ഭർത്താവ് 15 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയെടുത്തിരുന്നു. വായ്പയിൽ ഭാര്യ കോ-ആപ്ലിക്കന്റോ ജാമ്യക്കാരിയോ ആയിരുന്നില്ല. 2021 മേയിൽ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വായ്പാ കുടിശ്ശിക അടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. തുടർന്ന് യുവതിയുടെ ശമ്പള അക്കൗണ്ടും മരവിപ്പിച്ചിരുന്നു. ആർബിഐ ഓംബുഡ്സ്മാന്റെ ഇടപെടലിനെ തുടർന്നാണ് ഇത് നീക്കിയത്.
2025-ൽ യുവതി ആരംഭിച്ച എഫ്ഡിയിൽ നിന്നാണ് ബാങ്ക് 19,90,693 രൂപ ഏകപക്ഷീയമായി ഈടാക്കിയത്. വായ്പാ കുടിശ്ശിക നിയമപരമായി ഈടാക്കാനുള്ള അവകാശം ബാങ്കിനുണ്ടെങ്കിലും, അതിനായി നിയമാനുസൃത നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ഉപഭോക്താവിന്റെ നിക്ഷേപത്തിൽ നിന്ന് സ്വന്തം നിലയ്ക്ക് തുക പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.








0 comments