ഏറ്റവും അധികം ബാധിക്കുക ഇന്ത്യക്കാരെ
ഇന്ത്യക്കാരെ പുറത്താക്കാനുള്ള നടപടി തുടരും: നികുതി ഉപരോധത്തിന് പിന്നാലെ വിസ നിയന്ത്രണവും നീട്ടി ട്രംപ്

വാഷിങ്ടൺ: ഡൊണൾഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായി വിദേശികൾക്ക് എതിരായുള്ള കടുത്ത നയങ്ങൾ തുടരുന്നു. ലക്ഷകണക്കിന് ഇന്ത്യൻ വിദഗ്ധ തൊഴിലാളികളെയും കുടുംബങ്ങളെയും ബാധിക്കുന്ന എച്ച് വൺ ബി വിസ നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടു.
എച്ച്-1ബി വിസ ഫീസ് 1,00,000 ഡോളർ ആയി ഉയര്‍ത്തിയത് ഒരു വര്‍ഷം കൂടി തുടരും. രണ്ട് ഫെഡറൽ കോടതികളിൽ ഇതിനെതിരെ കേസ് നിലനിൽക്കുമ്പോഴാണ് ഭീമൻ ഫീസ് തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ തൊഴിലാളികളുടെ ജോലി സുരക്ഷിതമാക്കുന്നതിനും ഐ.ടി ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങളുടെ മേലുള്ള നിരീക്ഷണം കർശനമാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
2005 ലാണ് വിസ ഫീസ് 80 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിയത്. ഈ മാസത്തോടെ ഇതിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. തന്റെ തീരുമാനത്തിന്റെ ഭാഗമായി എച്ച് വൺ ബി വിസ അപേക്ഷകളിൽ 92 ശതമാനം കുറവ് വന്നതായി ട്രംപ് വ്യക്തമാക്കി. ഈ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യാക്കാരാണ്. ഇന്ത്യയ്ക്ക് മേൽ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയുള്ള ഉപരോധം പ്രഖ്യാപിച്ചുള്ള ഉത്തരവിൽ ഒപ്പുവെച്ച അതേ ദിവസം തന്നെയാണ് വിസ നിയന്ത്രണവും നീട്ടി ഉത്തരവിട്ടിരിക്കുന്നത്. നവംബര്‍ മൂന്നിനാണ് യു എസ് മിഡ് ടേം ഇലക്ഷൻ.
പ്രതികരിക്കാതെ മോദി സര്‍ക്കാര്‍
കഴിഞ്ഞവര്‍ഷം ഇന്ത്യക്കാരെ മുഖ്യമായും ലക്ഷ്യമാക്കിയുളള ഈ ഫീസ് വര്‍ധന പ്രഖ്യാപിച്ചപ്പോൾ അത് പിൻവലിക്കാൻ ചര്‍ച്ച നടത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. പേരിനെങ്കിലും ഇതിനെതിരെ പ്രതികരിക്കയും ചെയ്തു. ഇപ്പോൾ വിധേയത്വം കൂടുതലായി തുടരുമ്പോഴും ഇന്ത്യക്കെതിരായ പ്രതികാര നടപടികളിൽ നിശ്ശബ്ദത തുടരുകയാണ്.

അമേരിക്ക ഫസ്റ്റ നയം പ്രഖ്യാപിച്ച് വംശീയതയും വിഭാഗീയതയും ഉയര്‍ത്തിയാണ് ട്രംപ് നവംബര്‍ മൂന്നിന് നടക്കുന്ന യു എസ് മിഡ് ടേം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ഇതിൽ ഏറ്റവും അധികം ഇരയാവുന്നത് ഇന്ത്യക്കാരാണ്. അപ്പോഴും ഒരു പ്രതികരണവും ഇല്ലാതെ സഹിക്കേണ്ടി വരുന്ന സാഹചര്യമാണെന്ന് പ്രവാസികൾ പറയുന്നു.








0 comments