അമേരിക്കൻ വംശവെറി തുടരുന്നു
അഫ്ഗാൻ യുദ്ധത്തിൽ യുഎസ് സൈന്യത്തെ സഹായിച്ചവരെ ആഫ്രിക്കയിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: യു എസ് സൈന്യത്തെ യുദ്ധത്തിൽ സഹായിച്ച അഫ്ഗാൻ സൈനികരും പൗരൻമാരും ഉൾപ്പെടെ ഡസൻ കണക്കിന് അഭയാര്‍ഥികളെ അമേരിക്ക നാടുകടത്തി. യുഎസ് കോടതി നൽകിയ സംരക്ഷണവും മറികടന്നാണ് യുദ്ധത്തിൽ സഹായിച്ചവരെ ഉൾപ്പെടെ മറ്റൊരു രാജ്യത്തേക്ക് കയറ്റി അയച്ചത്. താലിബാന്റെ ഭീഷണിയും പ്രതികാര നടപടികളും ഭയന്ന് അഭയം തേടിയ ഇരുപത് വയസുള്ള അഫ്ഗാൻ യുവാവും കയറ്റി അയക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സ്വന്തം രാജ്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് ഈ മനുഷ്യരെ ചരക്കുകൾ എന്ന പോലെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് കയറ്റിവിടുകയായിരുന്നു. റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബംഗുയിയിൽ ഇറക്കിയ വിമാനത്തിൽ 12 അഫ്ഗാൻ പൗരന്മാരും എട്ട് ഇറാനികളും നേപ്പാൾ, നിക്കരാഗ്വ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ 'ഹ്യൂമൻ റൈറ്റ്സ് ഫസ്റ്റ്' വ്യക്തമാക്കി.
നാടുകടത്തപ്പെട്ട അഫ്ഗാൻ യുവാവിന്റെ കുടുംബം യു എസ് സൈന്യത്തിന് നൽകിയ സേവനങ്ങളുടെ പേരിൽ താലിബാൻ ഭീഷണി നേരിടുന്നവരാണ്. ഒരു സഹോദരൻ ഇപ്പോഴും യു എസിൽ ഉണ്ട്. നേരത്തെ യു എസ് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അഫ്ഗാൻ നാഷണൽ ആര്‍മിയിൽ അംഗങ്ങളായിരുന്നു ഇവര്‍. മാത്രമല്ല ഇവരുടെ ഒരു സഹോദരനെ താലിബാൻ കൊലപ്പെടുത്തിയിരുന്നു. യു എസ് ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിച്ച പൈലറ്റാണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവും സഹോദരിയും ആര്‍മിയുടെ ഭാഗമായിരുന്നു.
നാടുകടത്താൻ വ്യാജ കരാറുകൾ
വംശീവെറി മൂത്ത ട്രംപ് ഭരണകൂടം ഇത്തരത്തിൽ ആളുകളെ മൂന്നാമത് രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് വര്‍ധിക്കയാണ്. ഇതിനായി അത്തരം രാജ്യങ്ങളുമായി അഭയാര്‍ഥി കൈമാറ്റത്തിന് എന്നപോലെ അന്താരാഷ്ട്ര നിയമങ്ങൾക്ക് നിരക്കാത്ത വ്യാജ കരാറുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ കുടിയേറ്റക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരും സംഘടനകളും വലിയ പ്രതിഷേധം ഉയര്‍ത്തുന്നു. വിമര്‍ശനങ്ങളെയും കോടതി ഉത്തരവുകളെയും കാറ്റിൽ പറത്തിയാണ് നടപടി
സന്തം രാജ്യത്ത് പീഡനം നേരിടുന്ന അഭയാര്‍ഥികൾക്ക് യു എസ് നിയമ പ്രകാരം പരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്. ഇത് മറികടക്കാനാണ് മൂന്നമാത് രാജ്യങ്ങളുമായി കരാറുകൾ നിര്‍മ്മിച്ചെടുക്കുന്നത്. അഫ്ഗാൻ യുവാവിന് ഇതുപ്രകാരം കോടതിയുടെ പരിരക്ഷ ലഭിച്ചിരുന്നതാണ്. കഴിഞ്ഞ ജൂൺ മാസത്തിലും സെൻട്രൽ ആഫ്രിക്കയിലേക്ക് അഭയാര്‍ഥികളെ വിമാന മാര്‍ഗം നാടുകടത്തിയിരുന്നു. ഇതിന് തൊട്ടു മുൻപ് സ്വന്തം രാജ്യത്ത് പീഡനം അനുഭവിച്ച ഇറാനിയൻ യുവതി ഉൾപ്പെടെ 24 പേരെയും നാടുകടത്തി.
ഖത്തറിൽ നിന്ന് കോംഗോയിലേക്ക്
അമേരിക്കയ്ക്ക് പുറത്തും വിവിധ രാജ്യങ്ങളിലായി സൈന്യത്തെ സഹായിച്ചവരും സേനാ ഭടൻമാരുമായി നിരവിധി പേര്‍ നാടുകടത്തൽ ഭയന്ന് കഴിയുന്നുണ്ട്. ഖത്തര്‍ ക്യാമ്പിൽ നിന്ന് 1,100 പേരെ ഇത്തരത്തിൽ കരാറുണ്ടാക്കി കോംഗോയിലേക്ക് കയറ്റി അയക്കാൻ നീക്കം നടക്കുന്നു.

ദോഹയിലെ ക്യാമ്പ് അസ്-സൈലിയ ബേസിൽ കഴിഞ്ഞ ഒരു വർഷമായി 1,100-ഓളം അഫ്ഗാൻ അഭയാർഥികൾ കഴിയുന്നുണ്ട്. യു.എസ് സൈന്യത്തിനായി പരിഭാഷകരായി പ്രവർത്തിച്ചവരും സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സിനെ സഹായിച്ചവരും നിലവിൽ യു.എസ് സേനയിൽ സേവനമനുഷ്ഠിക്കുന്ന 150-ലേറെ സൈനികരുടെ അടുത്ത ബന്ധുക്കളും ഇതിൽ ഉൾപ്പെടുന്നു. ഒന്നുകിൽ കോഗോംയിലേക്ക് പോവുക അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുക എന്ന ഭീഷണിയാണ് ഇവര്‍ക്ക് മുന്നിൽ വെക്കുന്നത്.
സ്വന്തം ജീവൻ മറന്ന് സഹായിച്ചവര്‍
യഥാസ്ഥിതിക ഭരണത്തിൽ മനംമടുത്തും അടിച്ചമര്‍ത്തലിലും ജനാധിപത്യ വിരുദ്ധതയിലും പ്രതിഷേധിച്ചും യു എസ് പക്ഷത്ത് നിന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. സൈനികമായും സിവിലിയൻ രംഗത്തും അമേരിക്കയ്ക്കും അവരുടെ സൈനിക സംവിധാനങ്ങൾക്കും ഒപ്പം നിന്നു. ആവശ്യം കഴിഞ്ഞപ്പോൾ ഇവരെ കൂടുതൽ കലാപ കലുഷിതമായ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ്.









0 comments