പേമാരിയിൽ വിറച്ച് ടെക്‌സസ് ; മരണം 67 , 11 പെണ്‍കുട്ടികളെ കാണാതായി

ടെക്‌സസ്
അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിന്റെ വിവിധ ഭാഗങ്ങളില്‍ അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി. മരിച്ചവരിൽ 21 കുട്ടികളും ഉൾപ്പെടും. 11 പെൺകുട്ടികളെ കാണാതായി. 850 പേരെ ഇതിനകം രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അതീതീവ്രമഴയെത്തുടര്‍ന്ന് വെള്ളി പുലര്‍ച്ചെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഭൂരിഭാഗം പേരും ഉറക്കത്തിലായ സമയത്ത് ജലനിരപ്പുയർന്നത് മരണസംഖ്യ കൂട്ടി. ഒരു മാസംകൊണ്ട് ലഭിക്കേണ്ട മഴ ഏതാനും മണിക്കൂറിൽ ലഭിച്ചതോടെ നദികൾ കരകവിഞ്ഞു. ഗ്വാഡലൂപ് നദിയില്‍ 45 മിനിറ്റിനുള്ളില്‍ ജലനിരപ്പ് 26 അടി ഉയർന്നു.
കുഞ്ഞുങ്ങളുടെ നിലവിളി
പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച കെർ കൗണ്ടിയിൽ മാത്രം 15 കുട്ടികൾ ഉൾപ്പെടെ 59 പേർ മരിച്ചു. ഗ്വാഡലൂപ് നദി കരകവിഞ്ഞതാണ് മരണസംഖ്യ ഉയരാൻ കരാണം. ഈ നദീ തീരത്തായിരുന്നു പെൺകുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് നടന്നിരുന്നത്. 750 പേരോളം കാമ്പിൽ പങ്കെടുത്തിരുന്നു. 12 വയസ്സിന് താഴെയുള്ള 21 പെൺകുട്ടികളെ ഇവിടെനിന്ന് കാണാതായതായി ടെക്‌സസ് ലെഫറ്റനന്റ് ഗവർണർ ഡാൻ പാട്രിക് അറിയിച്ചു.
പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രളയമുന്നറിയിപ്പ് നൽകാതിരുന്നത് അപകടത്തിന്റെ വ്യാപ്‌തി കൂട്ടി.ദുരന്തത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ അനുശോചനം അറിയിച്ചു.









0 comments