ടെക്സസ് പ്രളയം; മരണസഖ്യ 120 കടന്നു, 170 പേരെ ഇപ്പോഴും കാണാനില്ല

ടെക്സസ് : ടെക്സസിൽ നാശം വിതച്ച പ്രളയത്തിൽ ഇതുവരെ 120ലധികം പേർ മരിച്ചതായി റിപ്പോർട്ട്. 170ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെക്സസിൽ മിന്നൽ പ്രളയമുണ്ടായത്. മരണപ്പെട്ടവരിൽ മുപ്പതിലധികം പേർ കുട്ടികളാണ്. 84മരണങ്ങളും കെർ കൗണ്ടിയിലാണ് സംഭവിച്ചത്. ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിലാണ് പ്രളയം നാശം വിതച്ചത്. ഗ്വാഡലൂപ് നദി കരകവിഞ്ഞതാണ് മരണസംഖ്യ ഉയരാൻ കരാണം. ഈ നദീ തീരത്തായിരുന്നു പെൺകുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് നടന്നിരുന്നത്. 750 പേരോളം കാമ്പിൽ പങ്കെടുത്തിരുന്നു. ക്യാമ്പിലുണ്ടായിരുന്ന പെൺകുട്ടികളെയടക്കം നിരവധി പേരെയാണ് കാണാതായത്.
അതീതീവ്രമഴയെത്തുടർന്ന് വെള്ളി പുലർച്ചെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഭൂരിഭാഗം പേരും ഉറക്കത്തിലായ സമയത്ത് ജലനിരപ്പുയർന്നത് മരണസംഖ്യ കൂട്ടി. ഒരു മാസംകൊണ്ട് ലഭിക്കേണ്ട മഴ ഏതാനും മണിക്കൂറിൽ ലഭിച്ചതോടെ നദികൾ കരകവിഞ്ഞു. ഗ്വാഡലൂപ് നദിയിൽ 45 മിനിറ്റിനുള്ളിൽ ജലനിരപ്പ് 26 അടി ഉയർന്നു. പ്രദേശത്തെ ജനങ്ങൾക്ക് പ്രളയമുന്നറിയിപ്പ് നൽകാതിരുന്നത്ും അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. മൂന്ന് മുതൽ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ് പെയ്‌തത്. ഹണ്ട് പട്ടണത്തിൽ മൂന്നുമണിക്കൂറിൽ പെയ്‌തത് ആറര ഇഞ്ച് മഴ. ഇവിടെ 100 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്.
റിവർ ടൂറിസം വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് ഹണ്ട്. ഇവിടെ നടക്കുന്ന വേനൽക്കാല ക്യാമ്പുകൾ പ്രശസ്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്ന സ്ഥലമാണിതെന്ന് കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ഓഫ് ടെക്സസ് ഹിൽ കൺട്രി സിഇഒ ഓസ്റ്റിൻ ഡിക്സൺ പറഞ്ഞു. ഹണ്ടിനും ഇൻഗ്രാമിനും ഇടയിൽ ക്യാമ്പുകൾ നടത്താനായി നിരവധി വീടുകളും ക്യാബിനുകളും ഉണ്ട്. ഇത്തരത്തിൽ ക്യാമ്പുകൾ നടത്തിരുന്ന ഇടത്താണ് ദുരന്തമുണ്ടായത്. നേർത്ത മണ്ണും കുത്തനെയുള്ള ഭൂപ്രകൃതിയും കാരണം ദുർബലമായ ഈ പ്രദേശം "ഫ്ലാഷ് ഫ്ലഡ് ആലി" എന്നാണ് അറിയപ്പെടുന്നത്. വളരെക്കാലമായി പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശമാണിതെന്നും ഓസ്റ്റിൻ ഡിക്സൺ പറയുന്നു.









0 comments