print edition താരിഖ് റഹ്‌മാൻ അധികാരമേറ്റു ; ഇന്ത്യയെ പ്രതിനിധീകരിച്ച് സ്‌പീക്കർ ഓം ബിർള

ധാക്ക
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി നേതാവ് (ബിഎൻപി) താരിഖ് റഹ്‌മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. 20 വർഷത്തിനുശേഷമാണ് ബിഎൻപി അധികാരത്തിൽ എത്തുന്നത്. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 18 മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് രാജ്യത്ത് പുതിയ സർക്കാർ ചുമതലയേറ്റത്. 25 മന്ത്രിമാരും 24 സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ന്യൂനപക്ഷ മതവിഭാഗത്തിൽ നിന്നുള്ള ബിഎൻപി വൈസ് പ്രസിഡന്റ് നിതായ് റോയ് ചൗധരിയും ദിപൻ ദെവാനും മന്ത്രിസഭയിൽ ഉൾപ്പെടുന്നു.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്‌മാന്റെയും മകനായ താരിഖ് റഹ്‌മാൻ 15 വർഷമായി ലണ്ടനിലായിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരഭ്രഷ്ടയായ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തതോടെ ഡിസംബറിലാണ് താരിഖ് റഹ്‌മാൻ നാട്ടിലെത്തിയത്. തെരഞ്ഞെടുപ്പുനടന്ന 297 സീറ്റിൽ 209ഉം നേടി ബിഎൻപി അധികാരത്തിലേക്ക് തിരിച്ചെത്തിയത്. മതമൗലിക നിലപാട് പിന്തുടരുന്ന ജമാഅത്തെ ഇസ്ലാമി 68 സീറ്റിൽ ഒതുങ്ങി. ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും വിദേശസെക്രട്ടറി വിക്രം മിസ്രിയും ചടങ്ങില്‍ പങ്കെടുത്തു.










0 comments