വാഹന ഇറക്കുമതി നിരോധനം പിൻവലിച്ച് ശ്രീലങ്ക

കൊളംബോ: കാറുകളുടെ ഇറക്കുമതി നിരോധനം പിൻവലിച്ച് ശ്രീലങ്ക. ഫെബ്രുവരി 1 മുതൽ വാഹന ഇറക്കുമതി നിരോധനം പൂർണമായി അവസാനിപ്പിച്ചതായി പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രത്യേക വിജ്ഞാപനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച ട്രക്കുകളുടെയും ബസുകളുടെയും ഡബിൾ ക്യാബുകളുടെയും നിരോധനം പിൻവലിച്ചിരുന്നു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ 2020-ന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം ഇതോടെ പൂർണമായി അവസാനിപ്പിച്ചു.കോവിഡ്-19 മഹാമാരിയും 2022ലെ സാമ്പത്തിക മാന്ദ്യവും കാരണം വിദേശനാണ്യ കരുതൽ ശേഖരത്തിലെ സമ്മർദ്ദം കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് വാഹന ഇറക്കുമതി നിരോധിക്കുന്നതിനുള്ള നയം നടപ്പിലാക്കിയത്.
എന്നിരുന്നാലും, ഇറക്കുമതി തീരുവയിൽ 50 ശതമാനം സർചാർജ് ഈടാക്കും. വാഹന ഇറക്കുമതിക്കായി 1.2 ബില്യൺ ഡോളർ നീക്കിവെക്കുമെന്ന് ദിസനായകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2025 ഫെബ്രുവരി മുതൽ സ്വകാര്യ ആവശ്യങ്ങൾക്കായി കാറുകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചിരുന്നു. ഇറക്കുമതി തീരുവ വഴി രാജ്യം വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി വാഹന ഇറക്കുമതിക്ക് ഐഎംഎഫ് അംഗീകാരം നൽകിയിരുന്നു.









0 comments