ബംഗ്ലാദേശിലെ ഇന്ത്യ ഹൈക്കമ്മീഷൻ ഓഫീസിന് സുരക്ഷ കർശനമാക്കി

ധാക്ക: ബംഗ്ലാദേശിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യാ വിരുദ്ധ ഘടകങ്ങൾ കണക്കിലെടുത്ത് സിൽഹെറ്റ് നഗരത്തിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലും വിസ അപേക്ഷാ കേന്ദ്രത്തിനും സുരക്ഷ കർശനമാക്കി. വ്യാഴാഴ്ച ചാറ്റോഗ്രാമിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.
ഇതിനിടെ ഇന്ത്യൻ വിസ അപേക്ഷകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്റർ (IVAC) അറിയിച്ചതായി ധാക്ക ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.
ഡിസംബർ 21 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വിസയുമായി ബന്ധപ്പെട്ട സേവനങ്ങളും അടച്ചിടുമെന്ന് ഐവിഎസി അറിയിച്ചു.
സുരക്ഷാ സാഹചര്യം അവലോകനം ചെയ്ത ശേഷം വിസ അപേക്ഷാ കേന്ദ്രം വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനം നടത്തുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഈ ഓഫീസകൾ എല്ലാം സുരക്ഷാ ഭീതിയിലാണ്. ഉപാഷഹർ പ്രദേശത്തുള്ള അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലും, അതേ പ്രദേശത്തെ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിയിലും, ശോഭനിഘട്ട് പ്രദേശത്തെ വിസ അപേക്ഷാ കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കിയതായി സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസിന്റെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (മീഡിയ) സൈഫുൽ ഇസ്ലാമാം പറഞ്ഞു.
ഇൻഖിലാബ് മഞ്ച വക്താവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസ് ഉപരോധിക്കാനുള്ള പരിപാടി ഗാനോ ഒധികർ പരിഷത്ത് പ്രഖ്യാപിച്ചിരുന്നു. സിൽഹെറ്റ് സെൻട്രൽ ഷഹീദ് മിനാറിന് മുന്നിൽ ഇങ്ക്വിലാബ് മഞ്ച് കുത്തിയിരിപ്പ് സമരവും നടത്തി.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിനെ പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളുടെ പ്രമുഖ നേതാവായിരുന്ന ഹാദി ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു.
ഡിസംബർ 12ന് മധ്യ ധാക്കയിലെ ബിജോയ്‌നഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖംമൂടി സംഘം ഹാദിയുടെ തലയ്ക്ക് വെടിവെക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
ധാക്ക സർവകലാശാല പള്ളിക്ക് സമീപമുള്ള ദേശീയ കവി കാസി നസ്രുൾ ഇസ്ലാമിന്റെ ശവകുടീരത്തിന് സമീപം ശനിയാഴ്ച 32 കാരനായ ഹാദിയെ സംസ്കരിച്ചു.
പതിനായിരക്കണക്കിന് ആളുകൾ ശവസംസ്കാര പ്രാർത്ഥനകളിൽ പങ്കെടുത്തു. ഇതിനിടെ "ഡൽഹി അല്ലെങ്കിൽ ധാക്ക - ധാക്ക, ധാക്ക", "സഹോദരൻ ഹാദിയുടെ രക്തം വെറുതെ കളയാൻ അനുവദിക്കില്ല" തുടങ്ങിയ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.
ശവസംസ്കാരത്തിന് തൊട്ടുപിന്നാലെ, ഹാദിയുടെ പാർട്ടിയായ ഇങ്ക്വിലാബ് മഞ്ച് ഇടക്കാല സർക്കാരിന് 24 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുന്നതിൽ വ്യക്തമായ പുരോഗതി ആവശ്യപ്പെട്ടു.










0 comments