പശ്ചിമേഷ്യയിൽ വീണ്ടും സുരക്ഷാ ആശങ്ക; സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം

റിയാദ് : സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ വിതരണ കേന്ദ്രങ്ങളെയും റിയാദിനെയും ലക്ഷ്യമിട്ട് ഡ്രോണുകൾ. അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾക്ക് അയവു വന്നതിന് പിന്നാലെയാണ് മേഖലയിൽ പുതിയ സംഭവം. ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാനെ പിന്തുണക്കുന്ന സായുധ സേനയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൗദി ആരോപിക്കുന്നത്.
രണ്ടാഴ്ച തുടർച്ചയായി ഇറാന് നേരെ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി വരികയായിരുന്നു. ഇന്നലെയാണ് ഇറാനെതിരെയുള്ള വ്യോമാക്രമണം നിർത്തിവക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചത്. ഇതോടെ പ്രത്യാക്രമണങ്ങൾ അവസാനിപ്പിക്കുന്നതായി ഇറാനും അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സേന നടത്തുന്ന ഉപരോധങ്ങൾക്കും ആക്രമണങ്ങൾക്കും മറുപടിയായി ജോർദാനിലെയും ഇറാഖിലെയും സൗദിയിലെയും യുഎസ് താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. ഇസ്രയേൽ - യുഎസ് സഖ്യം ഇറാനെതിരെ കടന്നാക്രമണം തുടങ്ങിയതോടെയാണ് പരമാധികാരം സംരക്ഷിക്കാൻ യുഎസിന് സഹായം നൽകുന്ന അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയത്.
ഇതിനിടെ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാനുമായി ചേർന്ന് ചർച്ചകൾ നടത്തി വരികയാണ് ഇറാൻ. ഹോർമുസിൽ അമേരിക്ക നടത്തുന്ന അനാവശ്യ ഇടപെടലുകളാണ് പശ്ചിമേഷ്യയിൽ സംഘർഷത്തിന് പ്രധാന കാരണം.









0 comments