വിപ്ലവകരമായ ചുവടുവെപ്പ്; കുറഞ്ഞചെലവിൽ കാൻസർ ചികിത്സ; റഷ്യൻ വാക്സിൻ അംഗീകരിക്കാൻ ചൈന ഒരുങ്ങുന്നു

ബീജിങ്: കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചേക്കാവുന്ന റഷ്യൻ വാക്സിന് അംഗീകാരം നൽകാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. റഷ്യയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഈ വാക്സിൻ ചൈനയിലെ പ്രമുഖ ബയോടെക് കമ്പനികളുമായി ചേർന്ന് വലിയ തോതിൽ ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. ഇതിനായി ചൈനീസ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി പ്രത്യേക അനുമതി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
2.6 ട്രില്യൺ ഡോളർ മൂല്യമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ കാൻസർ ചികിത്സാ വിപണിയെ തകിടം മറിക്കാൻ പോന്ന തീരുമാനമാണിത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ ആക്രമിക്കാൻ പരിശീലിപ്പിക്കുന്ന രീതിയിലാണ് റഷ്യൻ വാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ പരമ്പരാഗത ചികിത്സകളിൽ നിന്നും വ്യത്യസ്തമാണിത്. ഈ വാക്സിൻ വ്യാപകമായി അംഗീകരിക്കപ്പെട്ടാൽ, ലോകമെമ്പാടുമുള്ള കാൻസർ പ്രതിരോധ-ചികിത്സാ രീതികളിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വർധിപ്പിച്ചാണ് ഈ വാക്സിൻ പ്രവർത്തിക്കുന്നത്. ട്യൂമറുകളുടെ വളർച്ച കുറയ്ക്കാനും, രോഗം വീണ്ടും വരുന്നത് തടയാനും, അതിജീവന നിരക്ക് മെച്ചപ്പെടുത്താനും ഈ വാക്സിന് കഴിയുമെന്ന് ആദ്യഘട്ട പരീക്ഷണങ്ങൾ സൂചിപ്പിച്ചിരുന്നു. ചികിത്സാ സാധ്യതകൾ പരിമിതമായ ദശലക്ഷക്കണക്കിന് രോഗികൾക്ക് ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
റഷ്യയിൽ നിന്നുള്ള സുരക്ഷിതവും ഫലപ്രദവുമായ ഈ വാക്സിൻ ചൈന അംഗീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ആധിപത്യത്തെ വെല്ലുവിളിക്കും. ഇത് ചികിത്സാ ചിലവ് കുറയ്ക്കാനും ആഗോളതലത്തിൽ മികച്ച ചികിത്സ ലഭ്യമാക്കാനും സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.










0 comments