print edition റെനി നിക്കോൾ ഗുഡിന്റെ കൊലപാതകം യുഎസിൽ വ്യാപക പ്രതിഷേധം

വാഷിങ്‌ടൺ
അമേരിക്കയിലെ മിനിയാപൊളിസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്‌ക്കിടെ യുവതിയെ വെടിവച്ചുകൊന്നതിനെതിരെ വ്യാപക പ്രതിഷേധം. കവിയും ഗിറ്റാറിസ്റ്റുമായ റെനി നിക്കോൾ ഗുഡ് (37) ആണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമേരിക്കയിലാകെ പ്രക്ഷോഭത്തിന് കാരണമായ കറുത്ത വംശജനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം നടന്നത് റെനി നിക്കോൾ ഗുഡ് കൊല്ലപ്പെട്ടതിന് ഒരു മൈൽ മാത്രം അകലെവച്ചാണ്.
മൂന്ന് കുട്ടികളുടെ അമ്മയായ റെനിയെ വാഹനം തടഞ്ഞാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് മിനിയാപൊളിസ്, സെന്റ് പോൾ, ന്യൂയോർക്ക്, ചിക്കാഗോ, സിയാറ്റിൽ, കൊളംബസ് നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ഇവരുടെ കുടുംബത്തെ സഹായിക്കാനായി സന്നദ്ധ സംഘടനകൾ ആരംഭിച്ച ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണമാണ്. വിവിധ രാജ്യങ്ങളിൽനിന്ന് ഇതുവരെ ഏഴ് ലക്ഷം ഡോളർ സമാഹരിച്ചു.
എന്നാൽ, സംഭവത്തിൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഉദ്യോഗസ്ഥർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതിനെത്തുടർന്നാണ് വെടിവച്ചതെന്നും ജീവൻ രക്ഷിക്കാനായി വെടിവച്ചതാണെന്നുമാണ് ട്രംപിന്റെ ന്യായീകരണം.
കുടിയേറ്റവിരുദ്ധ നടപടികളുടെ ഭാഗമായി മിനസോട്ട സംസ്ഥാനത്തെ മിനിയാപൊളിസിലേക്ക് നൂറുകണക്കിന് ഐസിഇ ഏജന്റുമാരെ വിന്യസിച്ചിട്ടുണ്ട്.










0 comments