അഫ്ഗാൻ ഭൂചലനം; മരണസംഖ്യ ഉയരുന്നു, മുന്നൂറിലധികം പേർക്ക് പരിക്ക്

കാബൂൾ : വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 20 ആയി ഉയർന്നു. മുന്നൂറിലധികം പേർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞു. തിങ്കൾ പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനെ വിറപ്പിച്ചത്. ഖുൽം പട്ടണത്തിന് 22 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ഏകദേശം 523,000 ജനസംഖ്യയുള്ള മസാർ-ഇ ഷെരീഫിന് സമീപം 28 കിലോമീറ്റർ (17.4 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
20 പേർ കൊല്ലപ്പെട്ടതായും 320 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഷർഫത്ത് സമാൻ പറഞ്ഞു. എന്നാൽ കൂടുതൽ നാശനഷ്ടമുണ്ടായ ബാൽഖ്, സമൻഗൻ പ്രവിശ്യകളിലെ വിദൂര ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കാബൂളിലും മസാർ- ഇ -ഷെരീഫിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നിരവധി പ്രവിശ്യകളിലും ഭൂകമ്പം അനുഭവപ്പെട്ടു. കാബൂളിനെ മസാർ-ഇ-ഷെരീഫുമായി ബന്ധിപ്പിക്കുന്ന പ്രധാന പർവത പാതയിൽ പാറകൾ ഇടിഞ്ഞുവീണ് ഗതാഗത തടസമുണ്ടായതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു. പരിക്കേറ്റ് ദേശീയപാതയിൽ കുടുങ്ങിയ ചിലരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
സമീപ വർഷങ്ങളിൽ അഫ്ഗാനിസ്ഥാനിൽ തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ആഗസ്ത് 31 ന് പാകിസ്ഥാനുമായുള്ള അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 6.0 തീവ്രതയുള്ള ഭൂകമ്പമുണ്ടായിരുന്നു. 2,200 പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന്, 6.3 തീവ്രതയുള്ള ഭൂകമ്പത്തിലും തുടർന്ന് ഉണ്ടായ ശക്തമായ തുടർചലനങ്ങളിലും കുറഞ്ഞത് 4,000 പേർ മരിച്ചതായി സർക്കാർ അറിയിച്ചിരുന്നു.










0 comments