പാക് അധീന കശ്മീരിൽ പ്രക്ഷോഭം പടരുന്നു, 15 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ (പിഒകെ) പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെട്ടു. 38 പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ വിശാലമായ പ്രക്ഷോഭമായി വളർന്നു. കലാപത്തിനിടെ മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു
മൂന്ന് ദിവസമായി തുടരുന്ന കലാപത്തിൽ പാക് സുരക്ഷാ സേന വെടിയുതിർക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം മുസാഫറാബാദിൽ അഞ്ച് പ്രതിഷേധക്കാരും ധീർകോട്ടിൽ അഞ്ച് പ്രതിഷേധക്കാരും ദാദ്യാലിൽ രണ്ട് പ്രതിഷേധക്കാരും മരിച്ചു. കുറഞ്ഞത് മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു
സാധാരണക്കാരായ 200 ലധികം പേർക്ക് പരിക്കേറ്റു. അവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റ നിലയിൽ ചികിത്സയിലാണ്. മരണം ഭൂരിഭാഗവും വെടിയേറ്റാണ്. അസ്വസ്ഥത അടിച്ചമർത്താൻ പഞ്ചാബിൽ നിന്നും ഇസ്ലാമാബാദിൽ നിന്നും ആയിരക്കണക്കിന് അധിക സൈനികരെയും എത്തിച്ചിട്ടുണ്ട്.
ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നയിച്ച പ്രതിഷേധങ്ങൾ അസ്വസ്ഥമായ പ്രദേശത്ത് ജീവിതം സ്തംഭിപ്പിച്ചു. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്ന പിഒകെയിലെ 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭത്തിന്റെ കാതൽ. നികുതി ഇളവ്, മാവിനും വൈദ്യുതിക്കും സബ്‌സിഡികൾ, വികസന പദ്ധതികൾ പൂർത്തീകരിക്കൽ എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
സെപ്റ്റംബർ 29 ന് പ്രതിഷേധങ്ങൾ ആരംഭിച്ചതുമുതൽ വിപണികൾ, കടകൾ, പ്രാദേശിക ബിസിനസുകൾ എന്നിവ അടച്ചിട്ടിരിക്കുന്നു. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ സേവനങ്ങളും പൂർണ്ണമായും അടച്ചുപൂട്ടിയിരിക്കുന്നു.
മുസാഫറാബാദിൽ മാർച്ച് തടയുന്നതിനായി പാലങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ആയിരക്കണക്കിന് പ്രക്ഷോഭകർ കല്ലെറിയുന്നതും മറിച്ചിടുന്നതും സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങളിൽ കാണാം.
യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടി (യുകെപിഎൻപി) വക്താവ് നാസിർ അസീസ് ഖാൻ ഐക്യരാഷ്ട്രസഭയോടും (യുഎൻ) അന്താരാഷ്ട്ര സമൂഹത്തോടും അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചു.
കഴിഞ്ഞയാഴ്ച ഖൈബർ പഖ്തൂൺഖ്വയിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 30 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.










0 comments