പശ്ചിമേഷ്യൻ സംഘർഷം
മൗനം വെടിഞ്ഞ് മോദി; ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ആക്രമണങ്ങളെ കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുന്നു കാര്യവും വ്യക്തമാക്കിയതായി പത്രക്കുറിപ്പിൽ പറയുന്നു.
കപ്പൽ പാതകൾ തുറക്കണമെന്നും പാത സുരക്ഷിതമാക്കമെന്നും ഉറപ്പാക്കണം. ഫെബ്രുവരി 28 ന് പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രിയും ഇറാൻ പ്രസിഡന്റും തമ്മിലുള്ള രണ്ടാമത്തെ ഫോൺ സംഭാഷണമാണിത്.
പശ്‌ചിമേഷ്യൻ സംഘർഷം സൃഷ്ടിക്കുന്ന വിതരണ തടസത്തെ തുടർന്ന് രാജ്യം അതിരൂക്ഷമായ എൽപിജി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. രാജ്യം പ്രതിസന്ധിയിലായി ആഴ്‌ചകൾ നീണ്ടിട്ടും പരിഹാരത്തിന് വഴിതേടാതെ അമേരിക്ക – ഇസ്രയേൽ വിധേയത്വം തുടരുകയാണ് മോദി സർക്കാർ.
രാജ്യത്തെ ജനങ്ങൾ പട്ടിണിയിലായാലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിണക്കാനാവില്ലെന്നതാണ് മോദിയുടെ നിലപാട്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധന വിതരണം നിലച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുവാദം തേടുകയാണ് മോദി ചെയ്തത്. ഹോർമുസ് വഴി ഇതുവരെ കടന്നുപോയ കപ്പലുകളിൽ ഭൂരിഭാഗവും ചൈനിയിലേക്കാണ്. മൂന്നെണ്ണം മാത്രമാണ് ഇന്ത്യയിലേക്ക് എത്തിയത്.
യുഎസ് – ഇസ്രയേൽ ആക്രമണത്തെ അപലപിക്കണമെന്ന ഇറാന്റെ ആവശ്യത്തോട് മോദി സർക്കാർ മുഖംതിരിച്ചതിന്റെ പ്രത്യാഘാതമായാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾ ഹോർമുസിൽ തടഞ്ഞത്. അതേസമയം ഊർജ പ്രതിസന്ധി പരിഹരിക്കാൻ ഉപരോധങ്ങളിൽ യുഎസ് താൽക്കാലിക ഇളവ് വരുത്തിയതോടെ, ഇറാനിൽ നിന്ന് വീണ്ടും എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനറികൾ പദ്ധതിയിടുന്നുണ്ട്.









0 comments