പശ്ചിമേഷ്യൻ സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ വിവരങ്ങൾ പെന്റഗൺ പുറത്തുവിട്ടു

അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാന മന്ദിരമായ പെന്റഗൺ
വാഷിങ്ടൺ: ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് യുഎസ് സൈനികരിൽ നാലുപേരുടെ വിവരങ്ങൾ പെന്റഗൺ പുറത്തുവിട്ടു. ക്യാപ്റ്റൻ കോഡി എ ഖോർക്ക്, സാർജന്റ് നിക്കോൾ എം അമോർ, സാർജന്റ് നോഹ എൽ ടൈറ്റ്ജെൻസ്, എസ്പിസി ഡെക്ലാൻ ജെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ അയവയിലെ 103-ാമത് സസ്റ്റൈൻമെന്റ് കമാൻഡിലെ അംഗങ്ങളാണ്. കുവൈത്തിലെ പോർട്ട് ഷുഐബയിലുള്ള കമാൻഡ് സെന്ററിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഇറാനിലെ മിസൈൽ ലോഞ്ചറുകൾക്കും ആണവ ഗവേഷണ കേന്ദ്രങ്ങൾക്കും നേരെ ഇസ്രയേലും അമേരിക്കയും സംയുക്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കുകയും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് എംബസികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തു. യുദ്ധം ആരംഭിച്ച് നാല് ദിവസത്തിനുള്ളിൽ ഇറാനിൽ ഏകദേശം 800 പേരും ഇസ്രയേലിൽ 11 പേരും കൊല്ലപ്പെട്ടതായാണ് കണക്ക്.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. തെഹ്‌റാനിലെയും ഇസ്ഫഹാനിലെയും മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചു. ഇറാന്റെ നതാൻസ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം സ്ഥിരീകരിച്ചു, എന്നാൽ റേഡിയോ ആക്ടീവ് ഭീഷണി നിലവിലില്ല. ഇറാന്റെ മിസൈൽ ശേഷി തകർക്കുകയും ആണവായുധം നിർമ്മിക്കുന്നത് തടയുകയുമാണ് അമേരിക്കൻ-ഇസ്രയേൽ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.










0 comments