പാകിസ്ഥാനിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് വീണ് 14 കുട്ടികൾക്ക് ദാരുണാന്ത്യം

ലാഹോറിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം Photograph: Murtaza Ali/Reuters
ലാഹോർ: പാകിസ്ഥാനിലെ കിഴക്കൻ നഗരമായ ലാഹോറിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് വീണ് 14 കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലാഹോറിലെ കഹ്‌ന മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ പഴക്കമുള്ള മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾ നടന്നു കൊണ്ടിരിക്കെയാണ് അപകടമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരണപ്പെട്ട കുട്ടികൾ 5 നും 16 നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ ഭൂരിഭാഗം കുട്ടികളും ഒൻപത് വയസ്സിന് താഴെയുള്ളവരാണെന്ന് അധികൃതർ പറയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മുപ്പത് വയസ്സുള്ള ഒരു വനിതാ അധ്യാപികയെയും ചില കുട്ടികളെയും പരിക്കുകളോടെ രക്ഷപ്പെടുത്തി. പരിക്കേറ്റ ചില കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്.
ഇത് ഒട്ടും സുരക്ഷിതമല്ലാത്ത കെട്ടിടമായിരുന്നുവെന്നും, യാതൊരുവിധ അനുമതിയോ രജിസ്‌ട്രേഷനോ ഇല്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ കെട്ടിട ഉടമയെയും കരാറുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.










0 comments