അഫ്ഘാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ തുറന്ന യുദ്ധമെന്ന് പാക് പ്രതിരോധ മന്ത്രി

ഇസ്താബൂൾ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ച പുരോഗമിക്കുന്നതിനിടെ യുദ്ധ ഭീഷണിയുമായി പ്രതിരോധ മന്ത്രി. ചർച്ചകൾ പരാജയപ്പെട്ടാൽ കാബൂളിനെതിരെ "തുറന്ന യുദ്ധം" ഉണ്ടാകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
ഖത്തറിന്റെയും തുർക്കിയുടെയും സംയുക്ത മധ്യസ്ഥതയിൽ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ചർച്ചകളുടെ ആദ്യ ഘട്ടം ഒക്ടോബർ 18-19 തീയതികളിൽ ദോഹയിൽ ആയിരുന്നു. ഇതോടെ സംഘർഷം അയഞ്ഞു. രണ്ടാം ഘട്ടം ഇസ്താബൂളിൽ ശനിയാഴ്ച ആരംഭിച്ചു. ചർച്ച പുരോഗമിക്കുന്നതിനിടയിലാണ് പ്രതിരോധ മന്ത്രിയുടെ വാക്കുകൾ.
"സംഭാഷണം പരാജയപ്പെട്ടാൽ, അഫ്ഗാനിസ്ഥാനുമായി തുറന്ന സംഘർഷത്തിൽ ഏർപ്പെടുകയല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ല. ഇരുപക്ഷവും സമാധാനം ആഗ്രഹിക്കുന്നതായി തോനുന്നു," എന്നായിരുന്നു വാക്കുകൾ.
തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നിവയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ ആവശ്യമുന്നയിച്ചിട്ടുണ്ട്.
തുർക്കിയും ഖത്തറും സഹ-അധ്യക്ഷതയിലേക്ക് മാറി ഒരു "മൂന്നാം കക്ഷി മേൽനോട്ടം" ആവശ്യമാണെന്ന നിലപാടും പാകിസ്ഥാൻ മുന്നോട്ട് വെച്ചിരുന്നു.
അതിർത്തി കടന്നുള്ള തീവ്രവാദ നീക്കങ്ങൾ തടയുന്നതിനും വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി സംയുക്ത നിരീക്ഷണ, മേൽനോട്ട സംവിധാനം സ്ഥാപിക്കുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് റേഡിയോ പാകിസ്ഥാൻ പറഞ്ഞു

ഈ മാസം ആദ്യം ഏറ്റുമുട്ടലുകളിൽ ഡസൻ കണക്കിന് സൈനികരും സിവിലിയന്മാരും തീവ്രവാദികളും കൊല്ലപ്പെട്ടു. ഇരു രാജ്യങ്ങൾക്കും ഇടയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചു. എന്നാൽ ഖത്തറിന്റെയും തുർക്കിയുടെയും സഹായത്തോടെ ഇരുപക്ഷവും ദോഹയിൽ നടത്തിയ ചർച്ചകൾക്ക് ശേഷം ഒക്ടോബർ 19 ന് താൽക്കാലികമായി സമാധാനം പുനഃസ്ഥാപിച്ചു. 2,611 കിലോമീറ്റർ നീളമുള്ള ഡ്യൂറണ്ട് ലൈനാണ് ഇരു രാജ്യങ്ങളെയും വേർതിരിക്കുന്നത്.










0 comments