ലഹരിവിമുക്തി കേന്ദ്രത്തിന് നേരെ ആക്രമണം, കൊല്ലപ്പെട്ടത് 400 പേര്‍
പാക് അഫ്ഗാൻ സംഘര്‍ഷം രൂക്ഷം, തുറന്ന യുദ്ധമെന്ന് പാകിസ്ഥാൻ

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്തി കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മരണ സംഖ്യ 400ആയി. അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴുണ്ടായ ഈ സംഭവം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്.
ചികിത്സയിലായിരുന്ന സാധാരണക്കാരായ രോഗികളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാൻ പറഞ്ഞു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ സാഹചര്യത്തെ പാകിസ്ഥാൻ ഒരു"തുറന്ന യുദ്ധം"എന്നാണ് വിശേഷിപ്പിക്കുന്നത്. പാക് മിലിട്ടറിയുടെ കണക്കനുസരിച്ച് ഇതുവരെ 684 താലിബാൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാൻ ഇത് നിഷേധിക്കുകയും100-ലധികം പാക് സൈനികരെ തങ്ങൾ വധിച്ചതായും അവകാശപ്പെടുന്നു.
ഭീകരവാദം തടയാൻ താലിബാൻ ഭരണകൂടം കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആശുപത്രിക്ക് നേരെയുള്ള രക്തരൂക്ഷിതമായ വ്യോമാക്രമണം നടന്നത്.
ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയ ദൗത്യമായ(UNAMA)അഫ്ഗാനിസ്ഥാനിലെ പ്രവർത്തനം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മേഖലയിലെ സമാധാന ചർച്ചകൾക്ക് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ സംഘർഷം വർദ്ധിച്ചു വരികയാണ്.
കാബൂളിലെ 'ഒമിദ്'എന്ന 2000കിടക്കകളുള്ള ലഹരിവിമുക്തി കേന്ദ്രത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. 400പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത് സ്ഥിരീകരിച്ചു. 250-ലധികം ആളുകൾക്ക് പരിക്കേറ്റു.
ആശുപത്രിയുടെ ഭൂരിഭാഗവും പൂർണ്ണമായും തകർന്നു. കെട്ടിടത്തിലുണ്ടായ തീ നിയന്ത്രിക്കാനും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും രക്ഷാപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മിലിട്ടറി ഇൻസ്റ്റലേഷനുകളെ മാത്രമാണ് ലക്ഷ്യം വെച്ചതെന്നാണ് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം അവകാശപ്പെടുന്നത്.










0 comments