അമേരിക്കയിൽ 73,000 പേർ തടങ്കലിൽ; റെയ്ഡുകൾക്കായി ആയിരക്കണക്കിന് ഐസിഇ ഏജന്റുമാർ

മിനിയപ്പലിസിലെ ബിഷപ്പ് വിപ്പിൾ ഫെഡറൽ ബിൽഡിംഗിൽ നിന്നും കുടിയേറ്റക്കാരെ തടവിലാക്കി കൊണ്ടുപോവുകയായിരുന്ന ഐസിഇ ഏജന്റുമാരെ തടഞ്ഞ് പ്രതിഷേധക്കാർ | ഫോട്ടോ: എഎഫ്പി
വാഷിങ്ടൺ ഡി സി: പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ വേട്ടയുടെ ഭാഹഗമായി അമേരിക്കയിൽ 73,000ൽ ഏറെപ്പേരെ തടങ്കലിലാക്കിയെന്ന് റിപ്പോർട്ട്. നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താന്‍ രൂപീകരിച്ച എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2025ൽ തടങ്കലിലാക്കപ്പെട്ടവരുടെ എണ്ണം 40,000ൽ താഴെയായിരുന്നു. ഇപ്പോൾ അതിൽ 84% വർദ്ധിച്ചെന്ന് സിബിഎസ് ന്യൂസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കസ്റ്റഡിയിലുള്ളവരിൽ 67,000 പേർ മുതിർന്നവരും 6,000 പേർ കുടുംബങ്ങളുമാണ്. കുടിയേറ്റക്കാരെ പാർപ്പിക്കാനായി ജയിലുകൾക്കും സ്വകാര്യ തടവറകൾക്കും പുറമെ ഫോർട്ട് ബ്ലിസ് പോലുള്ള സൈനിക താവളങ്ങളും സർക്കാർ ഉപയോഗിക്കുന്നുണ്ട്.
തടങ്കൽ കേന്ദ്രങ്ങൾ അവിടെ കഴിയുന്നവർക്കും അതീവ അപകടകരമാണെന്നാണ് ഐസിഇ തന്നെ നേരത്തെ പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. 2025ൽ കുടിയേറ്റക്കാരുടെ മരണസംഖ്യ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കുറഞ്ഞത് 30 പേർ ആ വർഷം തടങ്കൽ കേന്ദ്രങ്ങളിൽ മരിച്ചു. ഈ വർഷത്തെ ആദ്യ 10 ദിവസങ്ങൾക്കുള്ളിൽ മാത്രം കുറഞ്ഞത് നാല് പേരെങ്കിലും ഐസിഇ കസ്റ്റഡിയിൽ മരിച്ചതായാണ് വിവരം. ജനുവരി 9നും 10നും ഇടയിലുള്ള കാലയളവിലാണ് ഇതിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ലോസ് ഏഞ്ചൽസ്, ചിക്കാഗോ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വലിയ രീതിയിലുള്ള റെയ്ഡുകൾ നടത്തുന്നതിനായി ആയിരക്കണക്കിന് ഐസിഇ ഉദ്യോഗസ്ഥരെയും ബോർഡർ പട്രോൾ ഏജന്റുമാരെയും വിന്യസിച്ചിട്ടുണ്ട്.










0 comments