പശ്ചിമേഷ്യയിൽ ആശ്വാസനീക്കം: യുഎസ് നാവിക ഉപരോധം പിൻവലിച്ചു; ഇറാൻ തീരത്ത് അഞ്ച് ചരക്കുകപ്പലുകൾ എത്തി

Image Credit : Wikipedia
തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം നൽകിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ പ്രാഥമിക സമാധാന ധാരണയായി. യുഎസ് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം നീക്കിയതിന് പിന്നാലെ മൂന്ന് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ അഞ്ച് ഇറാനിയൻ കപ്പലുകൾ സുരക്ഷിതമായി തീരത്തെത്തി.
ഈ സുപ്രധാന ജലപാതയിലൂടെ കടന്നുപോയ 25 അന്താരാഷ്ട്ര കപ്പലുകളുടെ വിവരങ്ങൾ തങ്ങളുടെ നിരീക്ഷണ സംവിധാനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. അമേരിക്കൻ നാവികസേന ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം മേഖലയിൽ കപ്പൽ ഗതാഗതം സങ്കീർണ്ണമായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള താല്ക്കാലിക സമാധാന ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ്, ഇറാൻ പാർലമെന്റ് സ്പീക്കർ എന്നിവർ ഡിജിറ്റലായി ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലും ഹോർമൂസ് കടലിടുക്ക് തുറക്കലുമാണ് നിലവിലെ കരാറിലുള്ളത്.
വരും ദിവസങ്ങളിൽ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും നേരിട്ട് ഔദ്യോഗിക കരാറിൽ ഒപ്പുവെക്കും. എന്നാൽ ഇത് അന്തിമ സമാധാന കരാറല്ലെന്നാണ് ഇറാന്റെ നിലപാട്. യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും പൂർണ സമവായത്തിൽ എത്തേണ്ടതുണ്ട്.










0 comments