ad
Deshabhimani

ജസീന്ത ആർഡേണും നാടുവിടുന്നു, ന്യൂസിലൻഡ് വിട്ട് പ്രമുഖർ; തൊഴിൽമേഖല പ്രതിസന്ധിയിലോ?

nz jacinda

ജസീന്ത ആർഡേൺ

വെബ് ഡെസ്ക്

Published on Mar 07, 2026, 06:06 PM | 2 min read

വെല്ലിംഗ്ടൺ: പ്രകൃതിഭംഗിയാൽ ലോകശ്രദ്ധയാകർഷിക്കുന്ന ന്യൂസിലൻഡിൽ നിന്ന് സ്വദേശികൾ വൻതോതിൽ വിദേശങ്ങളിലേക്ക് കുടിയേറുന്നു. മുൻ പ്രധാനമന്ത്രി ജസീന്ത ആർഡേൺ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് താമസം മാറിയ വാർത്ത പുറത്തുവന്നതോടെയാണ് ഈ കൂട്ടപ്പലായനം വീണ്ടും ചർച്ചയായത്. സിഡ്‌നിയിലെ സമ്പന്നമായ നോർത്തേൺ ബീച്ചസ് മേഖലയിൽ അവർ വീട് അന്വേഷിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 30 മുതൽ 50 വയസ്സ് വരെയുള്ള പ്രായക്കാരുടെ കുടിയേറ്റം 18,000-ൽ നിന്ന് 43,000 ആയി ഉയർന്ന സാഹചര്യത്തിലാണ് പ്രമുഖരുടെ നാടുവിടൽ ശ്രദ്ധേയമാകുന്നത്.


വെല്ലിംഗ്ടണിലെ തന്റെ വീട് ഉപേക്ഷിച്ച് ഭർത്താവ് ബ്ലെയറിനും മക്കൾക്കുമൊപ്പം മെൽബണിലേക്ക് താമസം മാറിയിരിക്കുകയാണ് ജസീന്ത തോൺ. പഴയ അതേ വിലയ്ക്ക് മെൽബണിൽ തങ്ങൾക്ക് മൂന്നിലൊന്ന് വലിയ വീട് ലഭിച്ചെന്നും ജീവിതം കൂടുതൽ സുഖകരമായെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. വെല്ലിംഗ്ടണിലെ ഒരു പ്രമുഖ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിന്റെ ഉടമയായിരുന്നു.


ന്യൂസിലൻഡിലെ തളർച്ച നേരിടുന്ന തൊഴിൽ വിപണിയും ഉയർന്ന ജീവിതച്ചെലവുമാണ് നല്ല നിലയിൽ ജോലി ചെയ്തിരുന്നവരെപ്പോലും കുടുംബത്തോടൊപ്പം നാടുവിടാൻ പ്രേരിപ്പിക്കുന്നത്. 2025-ൽ മാത്രം ഏകദേശം 122,000 പേരാണ് ഇത്തരത്തിൽ രാജ്യം വിട്ടുപോയത്.


തന്റെ പ്രവൃത്തിപരിചയത്തിന് വിദേശത്ത് വലിയ മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറിയിരിക്കുകയാണ് ഡാരൻ എക്‌ഫോർഡ്. സ്വന്തമായി വീട് വാങ്ങാൻ ന്യൂസിലൻഡിനെക്കാൾ സൗകര്യം ലണ്ടനിലാണെന്ന് അദ്ദേഹം പറയുന്നു. ഒരു ചാരിറ്റി സ്ഥാപനത്തിന്റെ വിദേശ വിഭാഗം കെട്ടിപ്പടുക്കാൻ നിയോഗിക്കപ്പെട്ട പ്രൊഫഷണൽ ട്രെയിനിംഗ് വിദഗ്ധനായിരുന്നു.


അതുപോലെ, വെല്ലിംഗ്ടണിലെ ജോലി വെട്ടിക്കുറയ്ക്കൽ ഭയന്നാണ് സീനിയർ പോളിസി അഡ്വൈസറായിരുന്ന ആരോൺ ഹരോൾഡും പങ്കാളിയും ഓസ്‌ട്രേലിയയിലേക്ക് മാറിയത്. മെച്ചപ്പെട്ട കരിയർ സാധ്യതകളാണ് അവിടെ തങ്ങളെ കാത്തിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ന്യൂസിലൻഡ് ഗവൺമെന്റിലെ ഒരു സീനിയർ പോളിസി അഡ്വൈസർ ആയിരുന്നു ആരോൺ.


തന്റെ പേയ്‌മെന്റ് സിസ്റ്റം സ്ഥാപനവുമായി അമേരിക്കയിലെ ബോസ്റ്റണിലേക്ക് മാറിയ സംരംഭകൻ സ്കോട്ട് ജോർജിനും പറയാനുള്ളത് വലിയ വിപണികളെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. പേയ്‍വേസ് എന്ന ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയുടെ സ്ഥാപകനായ ടെക് സംരംഭകനായിരുന്നു അദ്ദേഹം.


ഒരുപാട്കാലത്തെ പ്രവൃത്തിപരിചയമുള്ള വിദഗ്ധ തൊഴിലാളികൾ രാജ്യം വിടുന്നത് ന്യൂസിലൻഡിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ ബ്രാഡ് ഓൾസെൻ മുന്നറിയിപ്പ് നൽകുന്നു. സ്വദേശികൾ രാജ്യം വിടുമ്പോൾ ഇന്ത്യ, ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് പകരം എത്തുന്നത്. ഇവർ പ്രധാനമായും നിർമ്മാണ മേഖല, ഐടി, കൃഷി എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. എങ്കിലും, അനുഭവസമ്പന്നരായരുടെ അഭാവം രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയെ വരും വർഷങ്ങളിൽ സാരമായി ബാധിച്ചേക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home