യുഎസിൽ പടർന്ന് പുതിയ കോവിഡ് വകഭേദം

എഐ പ്രതീകാത്മകചിത്രം
വാഷിങ്ടൺ : അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നു. സിക്കാഡ (BA.3.2) എന്നറിയപ്പെടുന്ന പുതിയ വകഭേദമാണ് വിവിധയിടങ്ങളിൽ പടരുന്നത്. അമേരിക്കയിലെ ഇരുപതോളം സംസ്ഥാനങ്ങൾക്കുപുറമേ 20ലധികം രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തതയായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലും യൂറോപ്പിന്റെയും ഏഷ്യയുടെയും ചില ഭാഗങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിയന്ത്രണാതീതമോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒമിക്രോൺ ഉപവിഭാഗമായ BA.3.2 വേഗത്തിൽ പടരുന്നതാണ്. നിരവധി വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണെങ്കിലും മരണകാരണമായേക്കാവുന്ന വിധം മാരകമല്ല പുതിയ വകഭേദമെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ എളുപ്പം മറികടക്കാൻ സാധിക്കുമെന്നതിനാൽ കൂടുതൽ ആളുകളിലേക്ക് പടർന്നേക്കാമെങ്കിലും മുൻ വകഭേദങ്ങളെപ്പോലെ മാരകമായിരിക്കില്ല ഇവയെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
കഠിനമായ തൊണ്ടവേദന, പനി, മൂക്കൊലിപ്പ്, ക്ഷീണം, തലവേദന, ശ്വാസതടസ്സം, പേശി വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. നിലവിൽ, പടരുന്ന വകഭേദം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നില്ല. എന്നിരുന്നാലും, അതിന്റെ ദ്രുതഗതിയിലുള്ള മ്യൂട്ടേഷൻ ഭാവിയിൽ ആശങ്കയ്ക്ക് കാരണമായേക്കാമെന്നും വിദഗ്ധർ പറയുന്നു. 2024ൽ സൗത്ത് ആഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. 2025ൽ മറ്റ് ചില രാജ്യങ്ങളിൽ കൂടി പ്രത്യക്ഷപ്പെട്ടു. വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന സിക്കാഡ എന്ന പ്രാണിയിൽ നിന്നാണ് വൈറസിന് ഈ പേര് ലഭിച്ചത്.










0 comments