മിന്നൽ പ്രളയം: വിദേശ സഹായം ഇപ്പോൾ വേണ്ടെന്ന് നേപ്പാൾ തീരുമാനിച്ചത് 2015ലെ അനുഭവം കാരണം

Photo Credit: Reuters
കാഠ്മണ്ഡു: മിന്നൽ പ്രളയത്തിന് ശേഷം കാണാതായവർക്കായുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഇന്ത്യയുടേയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം നിരസിച്ച് നേപ്പാൾ. രാജ്യത്തിന്റെ സ്വന്തം സംവിധാനങ്ങൾക്ക് രക്ഷാപ്രവർത്തനം നടത്താനുള്ള പൂർണ ശേഷിയുണ്ടെന്ന് വ്യക്തമാക്കിയാണ് നേപ്പാൾ മറ്റ് രാജ്യങ്ങളുടെ സഹായം ഇപ്പോൾ വേണ്ടെന്ന് വെച്ചത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള രക്ഷാപ്രവർത്തന ദൗത്യങ്ങളിൽ നിന്ന് വിദേശ സംഘങ്ങളെ ഒഴിവാക്കാനാണ് നേപ്പാളിന്റെ തീരുമാനം. എന്നാൽ അത് മാത്രമല്ല ഈ ഒരു തീരുമാനത്തിന് പിന്നിലെന്ന് കാഠ്മണ്ഡു ചൂണ്ടിക്കാട്ടുന്നു
നേപ്പാൾ വിദേശ രക്ഷാസേനകളെ നിരസിച്ചതിന്റെ കാരണം മറ്റൊന്ന്?
2015 ഏപ്രിലിൽ നേപ്പാളിൽ ഉണ്ടായ ഭയാനകമായ ഭൂകമ്പത്തിന് ശേഷമുണ്ടായ അനുഭവങ്ങളാണ് നിലവിലെ തീരുമാനത്തിന് പിന്നിൽ. അന്നത്തെ ഭൂകമ്പത്തെത്തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ വിദേശ രക്ഷാസേനകളും സൈനിക വിമാനങ്ങളും ദുരിതാശ്വാസ സംഘങ്ങളും നേപ്പാളിലേക്ക് എത്തിച്ചേർന്നിരുന്നു.
ഇത് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സഹായിച്ചെങ്കിലും, പെട്ടെന്നുണ്ടായ വിദേശ സംഘങ്ങളുടെ വരവ് കൈകാര്യം ചെയ്യാൻ നേപ്പാളിന് കഴിഞ്ഞില്ല. വലിയ അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക് പ്രശ്നങ്ങൾ കൂടി ഭൂകമ്പത്തോടൊപ്പം നേപ്പാൾ നേരിടേണ്ടിവന്നു. വിമാനത്താവളങ്ങൾ, റോഡുകൾ, വാർത്താവിനിമയ ശൃംഖലകൾ എന്നിവ തകർന്നു കിടന്ന സമയത്ത് വിവിധ രാജ്യങ്ങളിലെ രക്ഷാസേനകൾ തമ്മിലുള്ള മത്സരവും അവരെ ഏകോപിപ്പിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി.
ആ പഴയ സങ്കീർണതകൾ ആവർത്തിക്കാതിരിക്കാനും നേപ്പാളിന്റെ സ്വന്തം സുരക്ഷാ സേനകളുടെ ഏകീകൃത കമാൻഡിന് കീഴിൽ തികഞ്ഞ ഏകോപനത്തോടെ കാര്യങ്ങൾ നിയന്ത്രിക്കാനുമാണ് നേപ്പാൾ ഇപ്പോൾ ഇപ്പോൾ വിദേശ സഹായം നിരസിച്ചത്.








0 comments