നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 547 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

Photo Credit: Reuters
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 547 ആയി ഉയർന്നതായി നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി. ദുരന്തത്തിൽ നേപ്പാളിൽ മാത്രം 977ലധികം ആളുകളെ കാണാതായിട്ടുണ്ട്. ടിബറ്റിലും നേപ്പാളിലുമായി 1,500ലധികം ആളുകളെയാണ് ഇനി കണ്ടെത്താനുള്ളത്.
ദുരന്തം വിതച്ച നേപ്പാളിൽ തുടർച്ചയായ മൂന്നാം ദിവസവും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 14,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് തെരച്ചിലിനായി രംഗത്തുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇതുവരെ 3,742 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 2015-ലെ ഭൂകമ്പത്തിന് ശേഷം നേപ്പാൾ നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.
അതേസമയം ടിബറ്റിലെ അണക്കെട്ട് വീണ്ടും തകർന്നതിനെ തുടർന്ന് നേപ്പാൾ പൊലീസ് അടിയന്തര ജാഗ്രതാ നിർദേശം നൽകി. രക്ഷാപ്രവർത്തകരോടും പ്രദേശവാസികളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് നിരവധി ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ് മീറ്റിൽ അറിയിച്ചു. ത്രിശൂലി വൺ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 ഇന്ത്യൻ തൊഴിലാളികളെയും പ്രളയബാധിത മേഖലയിൽ നിന്ന് കാഠ്മണ്ഡുവിൽ എത്തിച്ച 21 പേരെയും രക്ഷപ്പെടുത്തി.
ഏകദേശം 320 ഇന്ത്യക്കാരെയും 100 ഇന്ത്യൻ വംശജരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് അതിർത്തിയിൽ കുടുങ്ങിക്കിടന്ന 96 ഇന്ത്യൻ പൗരന്മാർ കരമാർഗ്ഗം സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നിട്ടുണ്ട്.









0 comments