യുദ്ധഭീതിയിൽ ഇറാൻ നേതാക്കൾ; മൊജ്‌തബ ഖമേനി ഒളിവിൽ?

മൊജ്‌തബ ഖമേനി / Image Credits: X/@MKhamenei_ir
വാഷിങ്ടൺ : യുഎസും ഇസ്രായേലും ചേർന്ന് നടത്തിയ കടുത്ത സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമേനി അതീവ രഹസ്യ കേന്ദ്രത്തിൽ ഒളിവിലാണെന്ന് റിപ്പോർട്ട്. സ്വന്തം ഗവൺമെന്റുമായി പോലും പ്രത്യേക ദൂതന്മാർ വഴി മാത്രമാണ് ഖമേനി നിലവിൽ ബന്ധപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും നിലവിൽ പരമോന്നത നേതാവിനെ നേരിട്ട് ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ല. ട്രംപ് ഭരണകൂടവുമായി ഇറാൻ ഒപ്പിടാനിരിക്കുന്ന ആണവ കരാർ ചർച്ചകൾ വൈകാനുള്ള പ്രധാന കാരണം ഇറാന്റെ ഭരണനേതൃത്വത്തിൽ നിലനിൽക്കുന്ന ഈ കടുത്ത ആശയവിനിമയ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നു.
അമേരിക്കയിൽ നിന്നും കരാറിന്റെ വിശദാംശങ്ങൾ അയക്കുമ്പോൾ, അത് ഖമേനിയിലേക്ക് എത്തിക്കാനും അവിടെനിന്നും മറുപടി ലഭിക്കാനും ദിവസങ്ങളോളം നീളുന്ന വലിയ താമസം നേരിടുന്നുണ്ട്. ഇറാൻ ഗവൺമെന്റിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പോലും മൊജ്താബ ഖമേനി നിലവിൽ എവിടെയാണെന്ന് അറിയില്ല.
യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന വ്യോമാക്രമണത്തിൽ മൊജ്താബ ഖമേനിക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിലാണ് 1989 മുതൽ ഇറാൻ ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ പ്രസ്താവനകൾ നടത്തുകയോ ചെയ്തിട്ടില്ല.
യുദ്ധസമയത്ത് യുഎസ്-ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം ഇറാന്റെ മുൻനിര നേതാക്കളിൽ ഭൂരിഭാഗത്തെയും കൃത്യമായി കണ്ടെത്തി വധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാക്കിയുള്ള ഇറാൻ നേതാക്കളും നിലവിൽ പരസ്പരം നേരിട്ട് കാണാതെ ഭൂഗർഭ ബങ്കറുകളിലാണ് കഴിയുന്നത്.
ഭരണരംഗത്ത് കടുത്ത ആശയക്കുഴപ്പമുണ്ടെങ്കിലും, നിലവിലെ സമാധാന കരാറിന്റെ പൊതുവായ വ്യവസ്ഥകളോട് ഖമേനി യോജിച്ചിട്ടുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിൽ അന്തിമ കരാറിൽ ഒപ്പുവെക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. അതേസമയം ഖമേനിയുടെ ഒളിത്താവളത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളോട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.











0 comments