ഇസ്രയേല്‍ സേനയ്ക്ക് എഐ സേവനം നൽകി: മൈക്രോസോഫ്റ്റ്

വാഷിങ്‌ടൺ: ഗാസ കടന്നാക്രമണത്തിന് ഇസ്രയേലി സൈന്യത്തിന് നൂതന നിർമിതബുദ്ധി സംവിധാനവും ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങളും ലഭ്യമാക്കിയെന്ന് ഒടുവില്‍ സമ്മതിച്ച് ആഗോള സോഫ്ട് വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് . ഇസ്രയേലി ബന്ദികളെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കും സഹായം നൽകി. ഗാസയിലെ ജനങ്ങളെ ലക്ഷ്യമിടാന്‍ അസൂർ പ്ലാറ്റ്‌ഫോമും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ചതിന് തെളിവില്ലെന്നും കമ്പനി അവകാശപ്പെട്ടു.
ഗാസയിലെ സൈനിക നടപടിയിലെ പങ്കാളിത്തം അമേരിക്കൻ ടെക് ഭീമൻ പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമാണ്. 2023 ഒക്‌ടോബർ ഏഴിന് ആക്രമണം തുടങ്ങിയശേഷം വാണിജ്യ എഐ ഉൽപ്പന്നങ്ങളുടെ ഇസ്രയേലി സൈനിക ഉപയോഗം 200 മടങ്ങുവരെ വർധിച്ചതായി അസോസിയേറ്റഡ് പ്രസ്സ് വെളിപ്പെടുത്തിയിരുന്നു. നിരീക്ഷണത്തിലൂടെ ശേഖരിക്കുന്ന രഹസ്യവിവരങ്ങൾ വിവർത്തനംചെയ്യാനും വിശകലനംചെയ്യാനും ഇസ്രയേലി സൈന്യം അസൂർ ഉപയോഗിച്ചെന്ന് എപി റിപ്പോർട്ട് ചെയ്തു.
ഇക്കാര്യമാണ് ഇപ്പോൾ മൈക്രോസോഫ്റ്റ് വെബ്‌സൈറ്റിലെ ബ്ലോഗ്‌പോസ്‌റ്റിലൂടെ സമ്മതിച്ചത്. എന്നാൽ, വ്യോമാക്രമണങ്ങൾക്കായി ലക്ഷ്യസ്ഥാനം തെരഞ്ഞെടുക്കുന്നതിന് എഐ മോഡലുകൾ എങ്ങനെ സഹായിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കമ്പനി വിസമ്മതിച്ചു. ഇസ്രയേൽ, ഉക്രയ്ൻ, അമേരിക്ക സൈന്യങ്ങൾക്ക് ടെക് കമ്പനികൾ എഐ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.











0 comments