മയക്കുമരുന്ന് സംഘത്തലവനെ മെക്സിക്കൻ സൈന്യം കൊലപ്പെടുത്തി

മെക്സിക്കോ സിറ്റി: മയക്കുമരുന്ന് സംഘത്തലവനെ മെക്സിക്കൻ സൈന്യം കൊലപ്പെടുത്തി. ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ നേതാവായ നെമെസിയോ റൂബൻ ഒസെഗുര സെർവാന്റസാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഹലിസ്കോയിലെ ടപാൽപയിൽ വെച്ച് സംഘത്തലവനെ പിടികൂടാൻ നടന്ന സൈനിക ഓപ്പറേഷനിലാണ് ഒസെഗുരയെ വധിച്ചത്.
യുഎസ് ഇന്റലിജൻസിന്റെ സഹായത്തോടെ മെക്സിക്കൻ പ്രത്യേക സേനയാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ഒസെഗുര ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രാമധ്യേയാണ് ഒസെഗുര മരിച്ചത്. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരിൽ നിന്നും സൈന്യം പിടിച്ചെടുത്തു.
നേതാവിനെ വധിച്ചതോടെ കാർട്ടൽ ഗ്രൂപ്പുകൾ ഹലിസ്കോയിലും പരിസര സംസ്ഥാനങ്ങളിലും റോഡുകൾ തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എയർ കാനഡ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. യുഎസ്, കാനഡ എംബസികൾ പൗരന്മാരോട് സുരക്ഷിത സ്ഥലങ്ങളിൽ തുടരാൻ കർശന നിർദ്ദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഹലിസ്കോയിൽ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയും പൊതുഗതാഗതം നിർത്തിവെക്കുകയും ചെയ്തു.
മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെക്സിക്കോയ്ക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഫെബ്രുവരിയിൽ ഈ കാർട്ടലിനെ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം സുരക്ഷാ സേനയെ അഭിനന്ദിച്ചു. ഏറ്റുമുട്ടലിലും തുടർന്നന്നുണ്ടായ കലാപങ്ങളിലും ഒരു നാഷണൽ ഗാർഡ് അംഗം, ഒരു ജയിൽ ഗാർഡ്, ഒരു സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഏജന്റ് എന്നിവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
വൻതോതിൽ ഫെന്റനൈലും മറ്റ് മയക്കുമരുന്നുകളും അമേരിക്കയിലേക്ക് കടത്തുന്ന ന്യൂ ജനറേഷൻ കാർട്ടലിന്റെ ആസ്ഥാനമാണ് ഹലിസ്കോ. 2009ലാണ് ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ ആരംഭിച്ചത്. തുടർന്ന് അതിവേഗം വലിയ മയക്കുമരുന്ന് ക്രിമിനൽ സംഘടനകളിൽ ഒന്നായി വളരുകയായിരുന്നു.










0 comments