print edition ആദ്യം വെടി, പിന്നെ ചോദ്യം ; മുന്നറിയിപ്പുമായി ഡെന്‍മാര്‍ക്ക്

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍
കോപ്പന്‍ഹേഗന്‍
ഡെന്‍മാര്‍ക്കിലേക്ക് ആരെങ്കിലും അതിക്രമിച്ചു കടന്നാല്‍ അധികാരികളുടെ ഉത്തരവിന് കാത്തുനില്‍ക്കാതെ സൈനികര്‍ ഉടന്‍ വെടിവയ്‌ക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം. ഇതിനുള്ള നിര്‍ദേശം സൈനികര്‍ക്ക് നല്‍കി. അമേരിക്ക ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും അതിനായുള്ള സൈനിക നടപടിക്കും ചർച്ചനടത്തവെയാണ് ഡെന്‍മാര്‍ക്കിന്റെ പ്രതികരണം.
ഗ്രീന്‍ലന്‍ഡിലെ ഡെന്‍മാര്‍ക്കിന്റെ സൈനിക അധികാരിയായ ജോയിന്റ് ആര്‍ട്ടിക് കമാന്‍ഡ് ആണ് ദ്വീപിന് നേരെ ഉണ്ടാകുന്ന എന്തെല്ലാം നീക്കങ്ങളാണ് ആക്രമണമായി കണക്കാക്കേണ്ടതെന്ന് വിലയിരുത്തുക. വിദേശ രാജ്യം ഡാനിഷ് പ്രദേശത്ത് കടന്നുകയറിയാൽ ആജ്ഞകള്‍ക്ക് കാത്തുനില്‍ക്കാതെ പട്ടാളക്കാര്‍ ആദ്യം വെടിവയ്‌ക്കണമെന്നത് 1952ലെ ശീതയുദ്ധ കാലത്തെ നിര്‍ദേശമാണ്. നാസി ജര്‍മനി ഡെന്‍മാര്‍ക്കിനെ ആക്രമിച്ചപ്പോള്‍ മുതലാണ് ഇൗ നിർദേശം നൽകിയത്.
എന്നാൽ, സൈനിക നടപടിക്ക് പകരം, ഗ്രീൻലൻഡ് പണംകൊടുത്ത് വാങ്ങാനും യുഎസ് നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 57,000 പേരാണ് ഇൗ ചെറിയ ദ്വീപിൽ താമസിക്കുന്നത്. ഡെന്‍മാര്‍ക്കിന്റെ തീരങ്ങളിലെ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നാണ് ട്രംപിന്റെ വാദം. ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കാനുള്ള ഏതു സൈനിക ശ്രമവും നാറ്റോയുടെ അവസാനമായിരിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെക്‌സിക്കോയ്‌ക്കെതിരെയും ട്രംപിന്റെ ഭീഷണി
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മെക്‌സിക്കോയ്‌ക്കെതിരെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. മയക്കുമരുന്നിനെതിരായ യുദ്ധത്തിന്റെ ഭാഗമായി മെക്‌സിക്കോയ്‌ക്കെതിരെ സൈനിക നടപടി ആരംഭിക്കുമെന്നാണ് ഭീഷണി. സമുദ്രമാർഗമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് 97 ശതമാനവും തടഞ്ഞു. കരമാർഗം മയക്കുമരുന്ന് എത്തുന്നത് തടയുകയാണ് ഇനി ലക്ഷ്യം. മയക്കുമരുന്ന് സംഘങ്ങളാണ് മെക്‌സിക്കോയെ നിയന്ത്രിക്കുന്നത് –ട്രംപ് പറഞ്ഞു.
മെക്‌സിക്കോ സുരക്ഷാ കാര്യങ്ങളിൽ യുഎസുമായി സഹകരിക്കുമെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുന്ന വ്യവസ്ഥകളിൽ മാത്രമേ സഹകരിക്കൂ എന്നും മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.










0 comments