ഇസ്രയേലിന്റെ ക്രൂരതകൾ ലോകത്തോട് വിളിച്ചു പറഞ്ഞു; മാധ്യമപ്രവർത്തകന്റെ അക്കൗണ്ട് മെറ്റ നീക്കം ചെയ്തു

ഗാസ മുനമ്പിൽ വെടിയേറ്റ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം പലസ്തീനിയൻ മാധ്യമപ്രവർത്തകൻ സാലിഹ് അൽജഫാറവിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്ത് മെറ്റ. ഞായറാഴ്ചയാണ് സാലിഹ് ഇസ്രയേൽ സൈനികരാൽ കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി സാലിഹ് ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ ലോകത്തിനു മുന്നിൽ എത്തിക്കുകയായിരുന്നു. 4.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സാലിഹിന്റെ വെരിഫൈഡ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഇവ ലോകത്തെ അറിയിച്ചിരുന്നത്.
"അപകടകരമായ സംഘടനകളെയും അപകടകരമായ വ്യക്തികളെയും" നിരോധിക്കുന്ന നയത്തിന്റെ പേരിലാണ് അൽജഫാറവിയുടെ അക്കൗണ്ട് നീക്കം ചെയ്തതെന്നാണ് ഇതിൽ മെറ്റയുടെ ആരോപണം. എന്നാൽ ഇതിനുള്ള യാതൊരു സാഹചര്യമോ തെളിവോ അവർ നൽകിയിട്ടില്ല.
തെളിവുകളൊന്നും നൽകാതെ തന്നെ സാലിഹും ഗാസയിലെ മറ്റ് നിരവധി പലസ്തീനിയൻ മാധ്യമപ്രവർത്തകരും ഹമാസിൽ പെട്ടവരാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.
ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റാ, "പലസ്തീനെ പിന്തുണച്ചുകൊണ്ടുള്ള സമാധാനപരമായ പ്രകടനങ്ങളും പലസ്തീൻ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പൊതു ചർച്ചകളും ഉൾപ്പെടെയുള്ള സംരക്ഷിത സംഭാഷണങ്ങൾ അനാവശ്യമായി നീക്കം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഒരു രീതി" തുടരുന്നുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.










0 comments