print edition അമേരിക്കയുടെ സമ്മർദത്തിന് കീഴടങ്ങില്ലെന്ന് ഇറാൻ

മസൂദ് പെസഷ്‌കിയാൻ
തെഹ്‌റാൻ
ആണവ കരാര്‍ വിഷയത്തില്‍ ഇറാനെ വരുതിയിലാക്കാൻ വേണ്ടിവന്നാല്‍ നിയന്ത്രിത ആക്രമണം നടത്തുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്‌താവനയ്ക്ക് പ്രതികരണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ‘ലോക രാജ്യങ്ങൾ ഇറാൻ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയോട് സന്ധി ചേരുകയാണ്. എന്നാൽ ഇൗ പ്രശ്‌നങ്ങൾക്ക് മുൻപിൽ നമ്മൾ കുനിക്കില്ല. ’ – അദ്ദേഹം പറഞ്ഞു.
ഇറാൻ അമേരിക്ക ആണവകരാറിന്റെ ചർച്ചകൾ കഴിഞ്ഞ ആഴ്ച ജനീവയിൽ നടന്നുവെങ്കിലും കാര്യമായ തീരുമാനങ്ങളുണ്ടായില്ല. കഴിഞ്ഞ വർഷവും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടന്നുവെങ്കിലും ഇസ്രയേൽ ഇറാനെ ആക്രമിച്ചതോടെ ചർച്ചകൾ ഉപേക്ഷിക്കുകയായിരുന്നു.
അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്നും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ആക്രമിക്കുമെന്നുമാണ് ഇറാന്റെ നിലപാട്.
ഗൾഫ് മേഖലയിൽ പിരിമുറുക്കം വർധിപ്പിച്ചുകൊണ്ട് രണ്ട് വിമാനവാഹിനിക്കപ്പലുകളും ഡസൻ കണക്കിന് യുദ്ധവിമാനങ്ങളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മേഖലയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ വ്യോമസേന വിന്യാസമാണിത്. സംഘർഷസാഹചര്യം വർദ്ധിച്ചതോടെ സ്വീഡൻ, സെർബിയ, പോളണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പൗരന്മാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.










0 comments