നൊബേൽ സമ്മാനം ട്രംപിന് സമർപ്പിച്ച് മച്ചാഡോ; വലിയ ബഹുമതിയെന്ന് ട്രംപ്

ട്രംപിനൊപ്പം മച്ചാഡോ
വാഷിങ്ടൺ ഡി സി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തന്റെ നൊബേൽ സമ്മാനം സമർപ്പിച്ച് വെനസ്വേലയിലെ തീവ്രവലതുപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. വെനസ്വേലൻ ജനത തെരഞ്ഞെടുത്ത പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അധിനിവേശത്തിലൂടെ അമേരിക്ക തടങ്കലിലാക്കിയതിനുപിന്നാലെയാണ് വൈറ്റ് ഹൗസിൽ വെച്ചുള്ള കൂടിക്കാഴ്ച.
"ഞങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി" മെഡൽ സമർപ്പിക്കുന്നുവെന്നാണ് മച്ചാഡോ പറഞ്ഞത്. വൈറ്റ് ഹൗസിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മച്ചാഡോയെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.
നൊബേൽ സമ്മാനം താനുമായി പങ്കുവയ്‌ക്കാൻ മച്ചാഡോ ആഗ്രഹിക്കുന്നതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. മച്ചാഡോ അങ്ങനെ ചെയ്‌താൽ അത് വലിയ ബഹുമതിയാണെന്നും തനിക്ക് അവാർഡ് നൽകാത്ത നോർവേയ്‌ക്ക് അത് വലിയ നാണക്കേടായിരിക്കുമെന്നുമാണ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.
കടുത്ത അമേരിക്കൻ, ഇസ്രയേൽ പക്ഷപാതിയായ മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചത് വലിയ വിവാദമായിരുന്നു. അൻപത്തിയെട്ടുകാരിയായ മച്ചാഡോ ഭരണ അട്ടിമറി ലക്ഷ്യമിട്ട് 2014ൽ വെനസ്വേലയിൽ അരങ്ങേറിയ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്‌തതിൽ മുഖ്യപങ്കുവഹിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായെങ്കിലും മത്സരിക്കുന്നതിൽനിന്ന് സുപ്രീംകോടതി അയോഗ്യയാക്കി. തെരഞ്ഞെടുപ്പിൽ വിജയിച്ച നിക്കോളാസ് മഡൂറോ ലക്ഷക്കണക്കിന് പ്രവർത്തകരുടെ വിജയറാലി അഭിസംബോധന ചെയ്യവെ, അമേരിക്കൻ മാധ്യമങ്ങൾ, മച്ചാഡോയുടെ പ്രസംഗമാണ് തത്സമയം സംപ്രേക്ഷണം ചെയ്തത്.










0 comments