ലൊസ് ആഞ്ചലസ് കാട്ടുതീ : വാൻ ഗോഗ് ചിത്രമ്യൂസിയവും ഭീഷണിയിൽ

ലൊസ് ആഞ്ചലസ്: ലൊസ് ആഞ്ചലസിൽ വിനാശം വിതയ്ക്കുന്ന കാട്ടുതീ വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻ ഗോഗിന്റെയടക്കം ചിത്രങ്ങൾ സംരക്ഷിക്കുന്ന മ്യൂസിയത്തിനും ഭീഷണി. നിലവിൽ പടരുന്ന നാല് കാട്ടുതീകളിൽ ഏറ്റവും വലുതായ പലിസാഡ്‌സിലെ തീ കിഴക്കൻ മേഖലകളിലേക്കും വ്യാപിച്ച് ബ്രെന്റ്‌വുഡിലെത്തി. കലിഫോർണിയ സർവകലാശാലയിലെ ലോകപ്രശസ്ത ജെ പോൾ ഗെറ്റി മ്യൂസിയത്തെയും ഇത് വിഴുങ്ങുമെന്നാണ് മുന്നറിയിപ്പ്. വാൻ ഗോഗ്, റൂബൻസ്, റെംബ്രാൻഡ് എന്നിവരുൾപ്പെടെ ലോകപ്രശസ്ത ചിത്രകാരുടെ മാസ്‌റ്റർപീസുകളടക്കം 1.25 ലക്ഷത്തിലധികം സൃഷ്ടികളാണ് കുന്നിൻമുകളിലുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
ഹോളിവുഡ് സൂപ്പർ താരവും മുൻ കലിഫോർണിയ മേയറുമായ അർനോൾഡ് ഷ്വാസ്‌നെഗറുടെ വസതിക്കും ഭീണിയുണ്ട്. ബ്രെന്റ്‌വുഡ് നിവാസികൾ ഒഴിഞ്ഞുപോകണമെന്ന് നിർദേശം നൽകി. വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഡിസ്‌നി സിഇഒ ബോബ് ഇഗർ തുടങ്ങി നിരവധി പ്രശസ്തരുടെ വീടുകളും ബ്രെന്റ്‌വുഡിലെ മാൻഡെവിൽ കാന്യനിലുണ്ട്. ഞായറാഴ്ച ഹെലികോപ്ടർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഏറ്റവുമാദ്യം പടർന്ന പലിസാഡ്‌സ് തീയുടെ 11 ശതമാനം മാത്രമേ ഇതുവരെ നിയന്ത്രിക്കാനായിട്ടുള്ളു. വെള്ളിയാഴ്ച മുതൽ ഗതിമാറി കിഴക്ക് ഭാഗത്തേക്ക് വ്യാപിച്ച കാട്ടുതീ ഇതുവരെ 22,600 ഏക്കർ ചാരമാക്കി. രണ്ടാമത്തെ വലിയ തീയായ ഈറ്റൺ 14,000 ഏക്കർ നശിപ്പിച്ചു. സ്ഥിരീകരിച്ച 16 മരണങ്ങളിൽ 11ഉം ഈ മേഖലകളിലാണ്.
കാട്ടുതീയുടെ കാരണം കണ്ടെത്താനായിട്ടില്ല. ഇടിമിന്നലാണോ മനുഷ്യനിർമിതമാണോ എന്നതടക്കം എല്ലാ സാധ്യതയും പരിശോധിക്കുന്നു. എന്നാൽ അമേരിക്കയിൽ ആഞ്ഞുവീശുന്ന സാന്റ അന എന്ന കാറ്റാണ് തീ വ്യാപിപ്പിച്ചത്. കാറ്റ് വരുംദിവസങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ തിരിച്ചുവരുമെന്നാണ് പ്രവചനം. അതിനിടെ, തീയണയ്ക്കുകയായിരുന്ന കാനഡയുടെ വിമാനത്തിൽ സിവിലിയൻ ഡ്രോൺ ഇടിച്ച സംഭവത്തിൽ എഫ്‌ബിഐ അന്വേഷണം തുടങ്ങി. വ്യാപകമാകുന്ന കൊള്ളകൾക്കെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി.
Tags
Related News

0 comments