റോക്കറ്റ്–ഡ്രോൺ ആക്രമണം ആസൂത്രണം ചെയ്‌തു; മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ച് ജോർദാൻ

photo credit: X
അമ്മാൻ: മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ച് ജോർദാൻ. മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കുകയാണെന്നും സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ബ്രദർഹുഡിന്റെ എല്ലാ ഓഫീസുകളും അടച്ചുപൂട്ടുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ജോര്‍ദാന്‍ ആഭ്യന്തരമന്ത്രി മാസിന്‍ അബ്ദുള്ള ഹിലാല്‍ അല്‍-ഫറായെ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രദര്‍ഹുഡുവുമായി ബന്ധം പുലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും രാജ്യത്തിനകത്ത് സംഘടനയ്ക്ക് പൂര്‍ണമായ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോക്കറ്റ്–ഡ്രോൺ ആക്രമണം നടത്താൻ പദ്ധതിയിട്ട ബ്രദർഹുഡ് സംഘാംഗങ്ങളെ അറസ്‌റ്റ്‌ചെയ്‌തതിന് പിന്നാലെയാണ് നടപടി. 2025 ഏപ്രില്‍ 15നാണ് ആക്രമണവുമായി ബന്ധപ്പെട്ട 16 അംഗങ്ങളെ ജോര്‍ദാന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബ്രദര്‍ഹുഡുവമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജോർദാൻ അറിയിച്ചു.
ബ്രദര്‍ഹുഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍, സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1928ല്‍ ഈജിപ്തിലെ കെയ്റോയിലാണ് മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപിക്കുന്നത്. ഹസനുല്‍ ബന്നയാണ് സ്ഥാപകനേതാവ്. ഈജിപ്ത്, സൗദി അറേബ്യ, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജോര്‍ദാനിലെ താഴ്‌വാരങ്ങള്‍ കേന്ദ്രീകരിച്ചാണ് മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കുന്നത്.










0 comments