സമാധാനം തകർത്ത് ഇസ്രയേൽ
print edition ഗാസ സിറ്റിയിൽ കനത്ത വ്യോമാക്രമണം

ടെൽ അവീവ്
സമാധാനക്കരാർ അട്ടിമറിച്ച് ഗാസയെ വീണ്ടും കൊലക്കളമാക്കി ഇസ്രയേൽ. ‘ഉടനടി അതിശക്തമായ ആക്രമണം’ നടത്താനുള്ള പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവിനു പിന്നാലെ ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിൽ കനത്ത വ്യോമാക്രമണം നടത്തി. രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഗാസ സിറ്റിയിലെ അഭയാര്‍ഥി ക്യാമ്പിനുനേരെ മിസൈൽ തൊടുത്തു. അൽഷിഫ ആശുപത്രിക്ക് സമീപവും മധ്യഗാസയിലെ ദേര്‍ അൽ ബലായിലും ആക്രമണമുണ്ടായതായി അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അവശേഷിക്കുന്ന ബന്ദികളുടെ മൃതദേഹം കൈമാറാൻ ഹമാസ് വൈകുന്നുവെന്ന കാരണമുണ്ടാക്കിയാണ് നെതന്യാഹു വീണ്ടും കടന്നാക്രമണത്തിന് ഉത്തരവിട്ടത്. എന്നാൽ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്താനുള്ള യന്ത്രങ്ങളും വിദഗ്‌ധ സംഘത്തെയും ഗാസയിൽ പ്രവേശിക്കുന്നതിൽനിന്ന് ഇസ്രയേൽ തടയുകയാണെന്ന് ഹമാസ് വ്യക്തമാക്കി. ഗാസയിലെ ടണലിൽനിന്ന് കിട്ടിയ ബന്ദിയുടെ മൃതദേഹം കൈമാറുന്നത് ആക്രമണ പശ്ചാത്തലത്തിൽ ഹമാസ് മാറ്റിവച്ചു.
68,527 പേരെ കൂട്ടക്കൊലചെയ്‌ത രണ്ടുവര്‍ഷത്തെ ഇസ്രയേലിന്റെ വംശഹത്യക്കുശേഷം ഒക്ടോബര്‍ 10നാണ് അന്താരാഷ്‌ട്ര സമ്മർദത്തിനു വഴങ്ങി അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ വെടിനിർത്തലിന് ധാരണയായത്. സകലതും നഷ്‌ടപ്പെട്ട നഗരത്തിലേക്ക് ബാക്കിയായ ജീവനുമായി പലസ്തീൻകാര്‍ മടങ്ങിയിരുന്നു. ഇതിനിടയിലും വെടിനിര്‍ത്തൽക്കരാർ ലംഘിച്ച് നൂറിലേറെ പലസ്തീൻകാരെ ഇസ്രയേൽ കൊലപ്പെടുത്തി.










0 comments