വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ; ഒരു പലസ്തീൻകാരൻ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടി നിർത്തൽ കരാർ പ്രകാരം വടക്കൻ ഗാസ മുനമ്പിലേക്ക് ആയിരക്കണക്കിന് ആളുകൾ മടങ്ങാനിരിക്കെയാണ് ഒറ്റരാത്രികൊണ്ട് ഇസ്രയേൽ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. വെടിവയ്പ്പിൽ ഒരു പലസ്തീൻകാരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വടക്കൻ ഗാസയിലേക്ക് തിരിച്ചുവരാനായി ആയിരക്കണക്കിന് പലസ്തീനികളാണ് അൽ-റാഷിദ് സ്ട്രീറ്റിൽ കാത്തിരിക്കുന്നത്. തെക്കൻ ലബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച മുതൽ ഇസ്രയേൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 12 പലസ്തീനികൾ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം അറിയിച്ചിരുന്നു. ഗാസയിൽ കടന്നാക്രമണം തുടരാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഹമാസുമായുള്ള രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ പരാജയമായാൽ ആക്രമണം പുനരാരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. 15 മാസത്തിൽ 47,000 ഗാസ നിവാസികളെ കൊന്നൊടുക്കിയ കടന്നാക്രമണത്തിന് ഞായറാഴ്ചയാണ് താൽക്കാലിക വിരാമമായത്.
ആറാഴ്ച നീളുന്നആദ്യഘട്ട വെടിനിർത്തലിന്റെ പതിനാറാംദിനമായ ഫെബ്രുവരി നാലിന് രണ്ടാംഘട്ടത്തിനായുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് ആക്രമണം. അതിനിടെ, ഗാസയിൽ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നത് തുടരുകയാണ് ജനങ്ങൾ. ഇതുവരെ 122 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 306 പേരെയും ആശുപത്രിയിൽ എത്തിച്ചു. റാഫയിൽ ഇസ്രയേൽ ടാങ്കിൽനിന്നുള്ള ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്.
0 comments