ഇസ്രയേൽ ആക്രമണത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാൻ

ടെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ വ്യോമപ്രതിരോധ വിഭാഗത്തിലെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെടിനിർത്തൽ കരാർ തകർത്തുകൊണ്ട് ജൂൺ 8-ന് നടന്ന ശക്തമായ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സംഭവം.
ബഹ്മാൻ ഹൊസൈനി, അലി റെസ അബിരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സൈനിക റാങ്ക് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉന്നത റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥാരാണെന്നാണ് സൂചന. ടെഹ്‌റാന് പുറത്തുള്ള ഒരു നഗരത്തിലായിരിക്കും ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുക എന്ന് റിപ്പോർട്ടിൽ പറയുന്നു. തലസ്ഥാനമായ ടെഹ്‌റാന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം ഉണ്ടായതെന്നാണ് സൂചന.
യുദ്ധത്തിൽ തങ്ങൾക്ക് സൈനികർ നഷ്ടപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സമ്മതിക്കുന്നത് ഇതാദ്യമായാണ്. ലെബനനിലെ ഇസ്രായേൽ കടന്നുകയറ്റത്തിന് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ വർഷത്തിന് പിന്നാലെയാണ് ഇസ്രായേൽ ടെഹ്‌റാൻ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രത്യാക്രമണം നടത്തിയത്. ഇതോടെ മേഖലയിലെ സമാധാന ചർച്ചകളും ഹോർമുസ് കടലിടുക്കിലെ സുരക്ഷയും വീണ്ടും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.










0 comments