ഇസ്രയേൽ ആണവനിലയത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; നൂറോളം പേർക്ക് പരിക്ക്

ഇസ്രായേലിലെ ഡിമോണയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
ടെൽ അവീവ്: ഇറാന്റെ ആണവസമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ അതിശക്തമായ പ്രത്യാക്രമണം. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലെ ആണവനിലയത്തിന് നേരെയും സമീപപ്രദേശമായ അറദിലുമാണ് ഇറാൻ മിസൈലുകൾ പതിച്ചത്.
ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ മിസൈൽ നീക്കത്തെ തടയാൻ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശ്രമിച്ചെങ്കിലും അത് ഫലപ്രദമായില്ലെന്ന് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ജനവാസ മേഖലകളിലെ കെട്ടിടങ്ങൾക്ക് മുകളിൽ നേരിട്ട് പതിക്കുകയായിരുന്നു. ഡിമോണയിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
പരിക്കേറ്റവരിൽ പത്ത് വയസുകാരനായ ഒരു കുട്ടിയും ഉൾപ്പെടുന്നു. അതേസമയം, ആക്രമണത്തെത്തുടർന്ന് ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കി. ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോടെ ഇറാൻ പ്രത്യാക്രമണം കടുപ്പിക്കുകയായിരുന്നു. ഇസ്രയേലിലും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലും ഇറാൻ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ മാത്രം ഇതുവരെ 1,500-ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.










0 comments