ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന് നാശനഷ്‌ടം
ഇസ്രയേല്‍ കടന്നാക്രമണത്തിന് തിരിച്ചടി നല്‍കി ഇറാന്‍ ; ടെൽ അവീവിൽ മിസൈലാക്രമണം

തെഹ്‌റാൻ
സാമ്രാജ്യത്വ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കാൻ വെടിമരുന്നു നിറച്ചുള്ള ഇസ്രയേലിന്റെ ആക്രമണപരമ്പരയ്‌ക്ക് തിരിച്ചടി നൽകി ഇറാൻ. വെള്ളി രാത്രി ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ബാലിസ്‌റ്റിക് മിസൈലാക്രമണം നടത്തി. രണ്ട് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു. ഇസ്രയേൽ പ്രതിരോധമന്ത്രാലയത്തിനു സമീപം നാശനഷ്‌ടങ്ങളുണ്ടായി. പതിനഞ്ചുപേർക്ക് പരിക്കേറ്റു.
മധ്യഇസ്രയേലിലെ ഏഴു പ്രദേശങ്ങളിലും പ്രത്യാക്രമണമുണ്ടായി. വിവിധ ഭാഗങ്ങളിൽ അപകടസൈറണുകൾ മുഴങ്ങി. യമനിൽനിന്നും ഇസ്രയേലിലേക്ക് മിസൈലാക്രമണവുമുണ്ടായി. വെള്ളി വൈകിട്ടും ഇസ്രയേൽ ആക്രമണം തുടർന്നതോടെയാണ് ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചത്. ഇറാനിലെ പടിഞ്ഞാറൻ തെഹ്‌റാൻ, കരാജ്, ആണവനിലയങ്ങൾ സ്ഥിതി ചെയ്യുന്ന ഫോർദോ, ഇസ്‌ഫാൻ, നതാൻസ് എന്നിവിടങ്ങളിലാണ് വൈകിട്ട് ആക്രമണമുണ്ടായത്. ഇതിനുപിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമായിരുന്നു. വ്യോമാതിർത്തി ശനി ഉച്ചവരെ അടച്ചിടും.
വെള്ളി രാവിലെ ആണവനിലയങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമിട്ട ഇസ്രയേലിന്റെ ‘റൈസിങ് ലയൺ’ സൈനികനടപടിയിൽ ഇറാന്റെ സംയുക്ത സേനാമേധാവി മുഹമ്മദ് ബാഗേരി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ചീഫ് കമാൻഡർ ഹുസൈൻ സലാമി, ആണവശാസ്‌ത്രജ്ഞരായ മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി, ഫെറൈദൂൺ അബ്ബാസി എന്നിവരടക്കം സാധാരണക്കാരും കൊല്ലപ്പെട്ടു. തെഹ്‌റാൻ, പ്രധാന യുറേനിയം സമ്പുഷ്ടീകരണനിലയമായ നതാൻസ്, ആണവ ഗവേഷണകേന്ദ്രമായ തബ്രിസ് ഉൾപ്പെടെ എട്ട് മേഖലകളിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇറാൻ നൂറിലേറെ ഡ്രോണുകൾ തൊടുത്തിരുന്നു. ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ പങ്കില്ലെന്നും മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ഇറാൻ ലക്ഷ്യം വയ്ക്കരുതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇസ്രയേൽ ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചു.
"കഠിനവും വേദനാജനകവുമായ വിധി’ക്ക് തയ്യാറെടുക്കാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ ആക്രമണത്തെ അറബ്‌രാജ്യങ്ങൾ അപലപിച്ചു. ഇസ്രയേൽ കടന്നാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ശനി പുലർച്ചെ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു.
0 comments