അമേരിക്കൻ ഉപരോധത്തെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് ഇറാന്റെ താക്കീത്

പ്രതീകാത്മക എഐ ചിത്രം
തെഹ്റാൻ : ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ അക്രമി നിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധകാലത്ത് ശത്രുക്കൾ ലക്ഷ്യമിട്ട ഒന്നുപോലും നേടിയെടുക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുദ്ധം ഇറാന്റെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ തകർത്തിട്ടില്ലെന്നും മറിച്ച് രാജ്യത്തിനകത്ത് വലിയ തോതിലുള്ള ഐക്യവും സാമൂഹിക ഐക്യദാർഢ്യവും ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും നിയ അവകാശപ്പെട്ടു. ജനങ്ങൾ തെരുവിലിറങ്ങി നൽകിയ പിന്തുണ ഇതിന് തെളിവാണ്. ഇറാന്റെ പ്രതിരോധം തകർക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ശത്രുക്കൾ ഒടുവിൽ വെടിനിർത്തലിന് തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ വെടിനിർത്തൽ കാലയളവിൽ ഇറാൻ സൈനിക ശേഷി വർധിപ്പിച്ചിട്ടുണ്ട്. ശത്രുപാളയത്തിലെ സുപ്രധാന ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പരിഷ്കരിച്ചതായും പ്രതിരോധ-ആക്രമണ തന്ത്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയതായും നിയ പ്രസ്താവിച്ചു. വരും ദിവസങ്ങളിൽ മേഖലയിലെ നീക്കങ്ങൾ അതീവ ജാഗ്രതയോടെയാണ് ലോകം വീക്ഷിക്കുന്നത്.










0 comments