print edition കുടിവെള്ളത്തിലും ബോംബിടുന്നു

ലെബനൻ അതിർത്തിയിൽ നിലയുറപ്പിച്ച ഇസ്രയേൽ ടാങ്കുകൾ
തെഹ്‌റാൻ: സൈനിക കേന്ദ്രങ്ങൾക്കപ്പുറം ജനതയുടെ നിലനിൽപ്പിനെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് തകർക്കുന്ന പുതിയ ഘട്ടത്തിലേക്ക് കടന്ന് പശ്ചിമേഷ്യയിലെ യുദ്ധം. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ ഊർജ, കുടിവെള്ള സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത ആഘാതം നേരിട്ടതോടെ അതേ നാണയത്തിൽ തെഹ്‌റാനും തിരിച്ചടി തുടങ്ങി.
തെഹ്‌റാനിലടക്കമുള്ള നാല് എണ്ണ സംഭരണികളും എണ്ണ ശുദ്ധീകരണ ശാലകളും ആക്രമിച്ചതോടെ ഷഹ്‌റാൻ എണ്ണ ഡിപ്പോ, ഷഹർ റേ എണ്ണ ശുദ്ധീകരണ ശാല, അഘ്‌ദസി എണ്ണ ഡിപ്പോ എന്നിവ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടു. ഇവിടെയുണ്ടായ തീപിടിത്തം തെഹ്‌റാനിൽ കനത്ത വിഷപ്പുകയ്‌ക്കും ‘കാർബൺ കലർന്ന കറുത്ത മഴ’യ്‌ക്കും കാരണമായി. ഇത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുന്നതാണ്.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖെഷ്ം ദ്വീപിലെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം മുപ്പതോളം ഗ്രാമങ്ങളിലെ കുടിവെള്ള വിതരണം മുടക്കി. കുടിവെള്ളവും ഇന്ധനവും മുടക്കി ഒരു ജനതയെ കീഴടക്കുകയെന്ന നിഗൂഢമായ നയമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടിരുന്ന ഇറാനും ഇതോടെ തന്ത്രംമാറ്റി.
പ്രത്യാക്രമണങ്ങളുടെ ഭാഗമായി, ജിസിസി രാജ്യങ്ങളിലെ തന്ത്രപ്രധാന ഊർജ കേന്ദ്രങ്ങളും കുടിവെള്ള സംഭരണികളും ലക്ഷ്യമിട്ടു. ഖത്തറിലെ മെസയീദ് പവർ പ്ലാന്റിലെ കുടിവെള്ള സംഭരണി, റാസ് ലഫാൻ വ്യവസായ നഗരത്തിലെ ഊർജ്ജ പ്ലാന്റ് എന്നിവ ആക്രമിച്ചു. മേഖലയിലെ കുടിവെള്ള, -വൈദ്യുതി സുരക്ഷയെ ആക്രമണം നേരിട്ട് ബാധിച്ചു. ബഹ്‌റൈനിലെ ഒരു പ്രധാന ജല ശുദ്ധീകരണ പ്ലാന്റും എണ്ണ സംഭരണികളും ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണികളും സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലകളും ആക്രമിക്കപ്പെട്ടു.
കുടിവെള്ളവും ഊർജവും പോലുള്ള അവശ്യവസ്തുക്കളെ ഇല്ലാതാക്കിയുള്ള യുദ്ധം അധിനിവേശ തന്ത്രമായി മാറുമ്പോൾ അത് ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെയാണ് നിത്യദുരിതത്തിലേക്ക് തള്ളിവിടുന്നത്.









0 comments