ഹോർമുസിൽ ഇറാന്റെ പ്രതിരോധം; 'ഫാസ്റ്റ് ബോട്ട് സ്വാം’ ആക്രമണ തന്ത്രവുമായി ഇറാൻ

ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ സ്പീഡ് ബോട്ട് (Photo credit: REUTERS/NAZANIN TABATABAEE/WANA File Photo)
തെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയുടെ കപ്പൽപ്പടയെ വെല്ലുവിളിച്ച് ഇറാന്റെ കരുത്തുറ്റ നീക്കം. ഹോർമുസ് കടലിടുക്കിൽ അത്യാധുനിക ആയുധങ്ങൾ ഘടിപ്പിച്ച 'ഫാസ്റ്റ് ബോട്ട്' വ്യൂഹങ്ങളെ വിന്യസിച്ചുകൊണ്ട് ഇറാൻ പ്രതിരോധം ശക്തമാക്കി. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധക്കപ്പലുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന ഈ 'സ്വാം' ആക്രമണ തന്ത്രം ആഗോള കപ്പൽ ഗതാഗത മേഖലയെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
ഇറാൻ തുറമുഖങ്ങൾക്ക് മേൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നാവിക ഉപരോധത്തിന് പകരമായാണ് ഹോർമുസ് കടലിടുക്കിലെ ഈ സുരക്ഷാ ക്രമീകരണങ്ങൾ. മിസൈലുകൾ, ഡ്രോണുകൾ, മൈനുകൾ, ഇലക്ട്രോണിക് ഇടപെടലുകൾ എന്നിവക്കൊപ്പം സ്പീഡ് ബോട്ട് ആക്രമണങ്ങളും കടുപ്പിച്ചിരിക്കുകയാണ് ഇറാൻ.
ചെറിയ ബോട്ടുകൾ ഉപയോഗിച്ച് വലിയ യുദ്ധക്കപ്പലുകളെ വളയുകയും ആക്രമിക്കുകയും ചെയ്യുന്ന ഇറാന്റെ ഈ തന്ത്രം അമേരിക്കൻ നാവികസേനക്ക് വലിയ തലവേദനയാവും. പരമാധികാരത്തിന് ഭീഷണിയാകുന്ന ഒന്നിനെയും അതിർത്തിയിലേക്ക് അടുപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
ഇറാന്റെ പുതിയ നീക്കത്തോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര അപകടകരമായിരിക്കുകയാണ്. ഇൻഷുറൻസ് നിരക്കുകൾ കുതിച്ചുയർന്നതോടെ ചരക്കുനീക്കം മന്ദഗതിയിലായി. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 101.81 ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തി. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വൻ വിലക്കയറ്റത്തിന് കാരണമാകും.









0 comments