ഇറാൻ ഭരണകൂടം വെടിനിർത്തലിന് അഭ്യർഥിച്ചു; അവകാശവാദവുമായി ട്രംപ്; നിഷേധിച്ച് ഇറാന്‍

ഫയൽ ചിത്രം
വാഷിംഗ്ടൺ: ഇറാൻ ഭരണകൂടം അമേരിക്കയോട് വെടിനിർത്തലിന് അഭ്യർഥിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുകയും കപ്പൽ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ സമാധാന ചർച്ചകളെക്കുറിച്ച് ആലോചിക്കൂ എന്ന് മറുപടി നൽകിയെന്നും ട്രംപ് പറയുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതവും തടസ്സമില്ലാത്തതുമാണെന്ന് ഉറപ്പാക്കുന്നത് വരെ സൈനിക നീക്കം തുടരുമെന്നാണ് ട്രംപ് അറിയിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പുതിയ നേതൃത്വം കൂടുതൽ വിവേകമുള്ളവരാണെന്നും നിലവിലെ പ്രസിഡന്റ് ബുദ്ധിശാലിയാണെന്നും ട്രംപ് നിരീക്ഷിച്ചു.
അതേസമയം ഇറാന്റെ "പുതിയ ഭരണകൂട പ്രസിഡന്റ്" വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ നിഷേധിച്ചു.
ഒരു മാസമായി തുടരുന്ന സംഘർഷം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ സാരമായി ബാധിച്ചിരുന്നു. മുൻപ് പലപ്പോഴും ഇറാനുമായി സമാധാന ചർച്ചകൾ നടത്തി എന്ന അവകാശവാദവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നെങ്കിലും ഇറാൻ ഈ പ്രസ്താവനകളെ നിരസിക്കുകയായിരുന്നു.
ട്രംപുമായി യാതൊരു തരത്തിലുമുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും പ്രതിരോധം തുടരുമെന്നുമായിരുന്നു ഇറാന്റെ നയം. ഇറാനെ വിചാരിച്ചത്ര എളുപ്പത്തിൽ തകർക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ട്രംപിനെ പിന്നോട്ട് നടത്തുന്നതെന്ന് ലോകരാജ്യങ്ങൾ പ്രതികരിച്ചു.










0 comments