പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കി ഇറാൻ

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് മേഖലയിൽ നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പലുകൾ സംരക്ഷിക്കാൻ നാവികസേന സജ്ജമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചു.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥ പരിഗണിച്ച് തന്ത്രപ്രധാനമായ ഇടങ്ങളിലാണ് യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നത്. എൽപിജി വഹിച്ചുകൊണ്ടുള്ള രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശനിയാഴ്ച ഇറാൻ അധികൃതർ അനുമതി നൽകിയിരുന്നു. ഇതിൽ ശിവാലിക് എന്ന കപ്പൽ നിലവിൽ ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് 21ന് ഈ കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.
ആഗോള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള ഇന്ധന നീക്കം സുഗമമാക്കാൻ നിലവിലെ നടപടികൾ സഹായിക്കും. 668 ഇന്ത്യൻ നാവികരുമായി ഇന്ത്യൻ പതാക 24 ഘടിപ്പിച്ച കപ്പലുകൾ നിലവിൽ ഗൾഫ് മേഖലയിൽ ചരക്കുനീക്കം നടത്തുന്നുണ്ട്. 76 ഇന്ത്യൻ നാവികർ ഹോർമുസ് കടലിടുക്കിന് കിഴക്കായി നിലയുറപ്പിച്ചിട്ടുള്ള മൂന്ന് കപ്പലുകളിലായി ജോലി ചെയ്യുന്നുണ്ട്.









0 comments