print edition ഇസ്രയേലിന്റെ കൈയേറ്റത്തിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം

ലണ്ടൻ/പാരീസ് : അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി പലസ്തീൻ മണ്ണിൽ ഇസ്രയേൽ നടത്തുന്ന ഭൂമികൈയ്യേറ്റത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതിഷേധം. അധിനിവേശ വെസ്റ്റ്ബാങ്കിൽ പലസ്തീൻ ജനതയുടെ ഭൂമി ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ജൂതർക്ക് പാർപ്പിടങ്ങൾ നിർമിക്കാനുള്ള ബെന്യമിൻ നെതന്യാഹു സർക്കാരിന്റെ നീക്കത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങളും കാനഡയും ശക്തമായ എതിർപ്പുമായി രംഗത്തുവന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ ശക്തികളും കാനഡയും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇസ്രയേലിന്റെ വിനാശകരമായ നീക്കത്തെ അപലപിച്ചത്.
വെസ്റ്റ്ബാങ്കിലെ പുതിയ അധിനിവേശ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് ഇസ്രയേലിന്റെ നടപടി. പലസ്തീൻ ജനതയെ മാതൃരാജ്യത്ത് അഭയാർത്ഥികളാക്കി മാറ്റുന്ന പദ്ധതികളിൽനിന്ന് ഇസ്രയേൽ പിന്തിരിയണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. അമേരിക്കയുടെ പിന്തുണയോടെ ഗാസയിൽ ദിവസേന കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്ന ഇസ്രയേൽ, സമാന്തരമായി വെസ്റ്റ്‌ബാങ്കിലെ പലസ്തീൻ മണ്ണ് വിഴുങ്ങാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. വെസ്‌റ്റ്‌ബാങ്കിൽ ഇരുനൂറിലേറെ പേരാണ് മാസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത്. ഗ്രാമങ്ങൾ വ്യാപകമായി കുടിയൊഴിപ്പിക്കൽ തുടരുകയാണ്. ഗാസയിൽ അമേരിക്ക തന്നെ മുന്നോട്ടുവച്ച സമാധാനപദ്ധതിയും അഗീകരിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ.










0 comments