ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; പതിനാല് മരണം

ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് ശേഷം അറ്റകുറ്റപ്പണികൾ നടത്തുന്ന സാങ്കേതിക വിദഗ്ധർ. (Photo Credit: Reuters)
ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. അപകടത്തിൽ 84 പേർക്ക് പരിക്കേറ്റു. തകർന്നുകിടക്കുന്ന ട്രെയിൻ കംപാർട്ടുമെന്റുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
തിങ്കളാഴ്ച വൈകീട്ട് ജക്കാർത്തക്ക് പുറത്തുള്ള ബെകാസിയിലാണ് പാസഞ്ചർ ട്രെയിനും ലോങ്ങ് ഡിസ്റ്റൻസ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്. തകർന്നുപോയ കംപാർട്ടുമെന്റുകളിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നത് വളരെ പ്രയാസമേറിയ പ്രക്രിയയാണെന്ന് ഇന്തോനേഷ്യൻ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി മുഹമ്മദ് സ്യാഫി ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പലരും ഇപ്പോഴും ട്രെയിൻ ഭാഗങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ ജീവനോടെ പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽവേ ട്രാക്കിലുണ്ടായിരുന്ന ഒരു ടാക്സിയിൽ പാസഞ്ചർ ട്രെയിൻ ഇടിക്കുകയും തുടർന്ന് പാസഞ്ചർ ട്രെയിനിലെ വനിതാ കംപാർട്ടുമെന്റിലേക്ക് ലോങ്ങ് ഡിസ്റ്റൻസ് ട്രെയിൻ വന്നിടിക്കുകയുമായിരുന്നു എന്ന് പിടി കെഎഐ ചീഫ് എക്സിക്യൂട്ടീവ് ബോബി റഷീദിൻ പറഞ്ഞു. വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന കമ്പനിയായ വിൻഗ്രൂപ്പിന്റെ കീഴിലുള്ള ഗ്രീൻ എസ്എം ഇന്തോനേഷ്യ എന്ന കമ്പനിയുടേതാണ് അപകടത്തിൽപ്പെട്ട ടാക്സി. സംഭവത്തിൽ ഇന്തോനേഷ്യൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റി അന്വേഷണം ആരംഭിച്ചു.










0 comments