"രാജ്യത്തിനായി ഞാൻ വീണ്ടും ആയുധമെടുക്കും"; ട്രംപിന്റെ ഭീഷണിക്കെതിരെ കൊളംബിയൻ പ്രസിഡന്റ്

ഗുസ്താവോ പെട്രോ | Photo:AFP
ബൊഗോട്ട: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് ചുട്ടമറുപടിയുമായി കൊളംബിയൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ഗുസ്താവോ പെട്രോ. വെനസ്വേലയിൽ അധിനിവേശം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും തട്ടിക്കൊണ്ടുപോയി ജയിലിലടച്ചതിനുപിന്നാലെ കൊളംബിയക്കെതിരെയും ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇതിനുമറുപടിയായി മാതൃരാജ്യത്തിനുവേണ്ടി താൻ വീണ്ടും ആയുധമെടുക്കുമെന്ന് പെട്രോ പ്രഖ്യാപിച്ചു. മുൻ സായുധപോരാളിയായ പെട്രോ എക്സിൽ ദീർഘമായ കുറിപ്പിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
"ഇനിയൊരിക്കലും ആയുധം തൊടില്ലെന്ന് ഞാൻ സത്യം ചെയ്തതാണ്.. പക്ഷേ മാതൃരാജ്യത്തിനായി ഞാൻ വീണ്ടും ആയുധമേന്തും," പെട്രോ കുറിച്ചു. താൻ ഒരു സൈനികനല്ലെങ്കിലും യുദ്ധത്തെക്കുറിച്ചും ഒളിപ്പോരിനെക്കുറിച്ചും തനിക്ക് ധാരണയുണ്ടെന്ന് പെട്രോ ഓർമിപ്പിച്ചു. 1989-ലെ സമാധാന ഉടമ്പടിക്ക് ശേഷം ആയുധം ഉപേക്ഷിച്ചതാണ്. എന്നാൽ, മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി അത് മാറ്റിവെക്കാൻ തയ്യാറാണ്. തനിക്കെതിരെയുള്ള ട്രംപിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ പെട്രോ, തന്റെ ബാങ്ക് രേഖകൾ പൊതുജനങ്ങൾക്കായി തുറന്നുവെച്ചിട്ടുണ്ടെന്നും തന്റെ ആകെയുള്ള സമ്പാദ്യം ശമ്പളം കൊണ്ട് വാങ്ങിയ വീട് മാത്രമാണെന്നും വ്യക്തമാക്കി.
പെട്രോ ഒരു മയക്കുമരുന്ന് മാഫിയ തലവനാണെന്നും കൊക്കെയ്ൻ നിർമ്മിച്ച് അമേരിക്കയിലേക്ക് കടത്തുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. കൊളംബിയക്കെതിരെയും വെനസ്വേലയ്ക്ക് സമാനമായ നീക്കം നടത്തുമോ എന്ന ചോദ്യത്തിന് "അത് നല്ലൊരു കാര്യമായി എനിക്ക് തോന്നുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി.










0 comments