ജമൈക്കയുടെ ചരിത്രത്തിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; നാശം വിതച്ച് 'മെലിസ്സ'

ഹവാന: കരീബിയൻ ദ്വീപുകളിൽ വൻ നാശനഷ്ടമുണ്ടാക്കി 'മെലിസ്സ' ചുഴലിക്കാറ്റ് ക്യൂബൻ തീരത്ത് എത്തി. ജമൈക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി കണക്കാക്കപ്പെടുന്ന ഹരിക്കേൻ മെലിസ്സ ദ്വീപ് രാജ്യത്ത് വൻ നാശനഷ്ടങ്ങൾ വരുത്തിയ ശേഷമാണ് ക്യൂബയിലേക്ക് കടന്നത്.
കാറ്റഗറി 5 കൊടുങ്കാറ്റായിട്ടാണ് ചൊവ്വാഴ്ച മെലിസ്സ ജമൈക്കയിൽ ആഞ്ഞുവീശിയത്. മണിക്കൂറിൽ 185 മൈൽ (298 കി.മീ.) വേഗതയിൽ കാറ്റടിച്ചു. രാജ്യത്തെ അരലക്ഷത്തിലധികം താമസക്കാർക്ക് വൈദ്യുതി നഷ്ടമായി. ആശുപത്രികൾ, വീടുകൾ, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു.
മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ആളപായം ഉണ്ടായിട്ടുണ്ടാവാം എന്ന് ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് സൂചന നൽകി. ബുധനാഴ്ച അതിരാവിലെയാണ് ക്യൂബയുടെ കിഴക്കൻ തീരത്ത് സാന്റിയാഗോ ഡി ക്യൂബയ്ക്ക് സമീപം കാറ്റ് വീശിയത്.
120 മൈൽ (195 കി.മീ.) വേഗതയിലാണ് ക്യൂബയിൽ കാറ്റടിച്ചത്. കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ക്യൂബൻ അധികൃതർ ഏകദേശം 7,35,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കിഴക്കൻ ക്യൂബയിൽ മുഴുവൻ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
വെള്ളപ്പൊക്കവും മലയിടിച്ചിലുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് മിഗുവേൽ ഡയസ്-കാനെൽ മുന്നറിയിപ്പ് നൽകി. കരീബിയൻ മേഖലയിൽ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണ് മെലിസ്സ. സമുദ്രതാപനില ഉയരുന്നതുമായി ബന്ധപ്പെട്ട് ഇത്തരം കൊടുങ്കാറ്റുകൾ കൂടുതൽ ശക്തമാവുകയും കൂടെക്കൂടെ ഉണ്ടാവുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










0 comments