ചരിത്രപ്രഖ്യാപനവുമായി മാർപാപ്പ; അനധികൃത കുടിയേറ്റക്കാരനായ വൈദികനെ ബിഷപ്പായി നിയമിച്ചു

എവേലിയോ മെൻജിവർ അയാല, ലിയോ പതിനാലാമൻ മാർപ്പാപ്പ
വത്തിക്കാൻ: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി, പിന്നീട് വൈദികനായി മാറിയ എൽ സാൽവദോർ സ്വദേശി എവേലിയോ മെൻജിവർ അയാലയെ (55)യെ ബിഷപ്പായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. വെസ്റ്റ് വെർജീനിയയിലെ വീലിംഗ്-ചാർലസ്റ്റണിലേക്കാണ് ബിഷപ്പിന്റെ നിയമനം. കുടിയേറ്റക്കാർക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടപടികൾ ശക്തമാക്കുമ്പോഴാണ് മാർപാപ്പയുടെ ചരിത്രപരമായ ഈ പ്രഖ്യാപനം.
1990ലാണ് ബിഷപ്പ് മെൻജിവർ-അയാല അമേരിക്കയിലേക്ക് കുടിയേറിയത്. 2023ൽ അദ്ദേഹം അമേരിക്കയിലെ ആദ്യത്തെ സാൽവഡോറൻ ബിഷപ്പായി മാറി, വാഷിംഗ്ടൺ അതിരൂപതയിൽ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മധ്യ അമേരിക്കയിൽ ജനിച്ച് അമേരിക്കയിൽ ബിഷപ്പാകുന്ന ആദ്യ വ്യക്തികളിൽ ഒരാളായ അദ്ദേഹം, കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിന്റെ കർക്കശമായ നയങ്ങളെ എതിർക്കാൻ കത്തോലിക്കരോട് പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്.
വലിയ സന്തോഷത്തോടും വിനയത്തോടും കൂടി ഈ പുതിയ ദൗത്യം സ്വീകരിക്കുന്നുവെന്ന് മെൻജിവർ-അയാല വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കളുടെ ആശയങ്ങൾ കേൾക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും, ദരിദ്രരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ശബ്ദം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു.
1970 ആഗസ്ത് 14ന് എൽ സാൽവഡോറിലെ ചലാറ്റെനാംഗോയിൽ ജനിച്ച മെൻജിവർ-അയാലയുടെ പൗരോഹിത്യത്തിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. സാൽവഡോറൻ ആഭ്യന്തരയുദ്ധത്തിന്റെ അക്രമങ്ങൾക്കിടയിൽ വീടുവിട്ട് പലായനം ചെയ്യുന്നതിനിടെ സൈനികരുടെ വെടിയുണ്ടകളിൽ നിന്ന് താനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് അമേരിക്കയിലെത്താനായത്. തൂപ്പുകാരനായും നിർമാണ തൊഴിലാളിയായും ജോലി ചെയ്തിരുന്നു.
കുടിയേറ്റക്കാരോടുള്ള ട്രംപ് ഭരണകൂടത്തിന്റെ സമീപനത്തെ ലിയോ മാർപ്പാപ്പ മുമ്പ് വിമർശിച്ചിരുന്നു.










0 comments