ഇന്തോനേഷ്യയിൽ വനത്തിൽ തകര്‍ന്നു വീണ ഹെലികോപ്റ്റർ കണ്ടെത്തി, എട്ട് മരണം

Photo released by Indonesia rescue agency
ജക്കാർത്ത: ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിൽ പാം ഓയിൽ തോട്ടങ്ങൾക്കിടയിൽ സർവീസ് നടത്തിയിരുന്ന ഹെലികോപ്റ്റർ തകർന്ന് വീണുണ്ടായ അപകടത്തിൽ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചു. വ്യാഴാഴ്ച കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും ആറ് യാത്രക്കാരും അപകടത്തിൽ മരിച്ചതായി ഇന്തോനേഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
പിടി മാത്യു എയർ നുസന്താരയുടെ ഉടമസ്ഥതയിലുള്ള എയർബസ് H130 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പശ്ചിമ കലിമന്തൻ പ്രവിശ്യയിലെ സെക്കാടൗ ജില്ലയിലെ നിബിഡ വനപ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. വ്യാഴാഴ്ച രാവിലെ മെലാവി ജില്ലയിൽ നിന്ന് പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് വിമാനം തകര്‍ന്ന നിലയിൽ കണ്ടെത്തിയത്.
കുബുരായ ജില്ലയിലെ പാം ഓയിൽ തോട്ടത്തിലേക്കുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്റർ. കൊല്ലപ്പെട്ട എട്ടുപേരിൽ ഒരാൾ മലേഷ്യൻ പൗരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 27 കോടി ജനസംഖ്യയുള്ള ഇന്തോനേഷ്യയിലെ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും പലപ്പോഴും ഇത്തരം അപകടങ്ങൾക്ക് കാരണമാകാറുണ്ട്. സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് പിന്നിലെന്ന് വ്യക്തമല്ല.










0 comments