print edition ഗ്രീൻലൻഡ് വിൽപ്പനയ്‌ക്കില്ല ; പ്രതിഷേധപ്രവാഹം

കോപ്പൻഹേഗൻ
ഗ്രീൻലൻഡിനെ പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കത്തിൽ പ്രതിഷേധിച്ച് ഡെൻമാർക്കിലും ഗ്രീൻലൻഡിലും പതിനായിരങ്ങൾ തെരുവിലിറങ്ങി. ഗ്രീൻലൻഡിന്റെ ദേശീയ പതാക വീശി ഗ്രീൻലൻഡ് വിൽപ്പനയ്‌ക്കില്ലെന്ന പ്ലക്കാർഡുകളേന്തിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഗ്രീൻലൻഡിന്റെ തലസ്ഥാനമായ ന്യൂകിൽ നടന്ന പ്രതിഷേധ റാലിയിൽ ദ്വീപിലെ ആകെ ജനസംഖ്യയുടെ ഭൂരിഭാഗം പേരും പങ്കെടുത്തു. ദ്വീപിലെ മഞ്ഞുമൂടി തണുത്തുറഞ്ഞ വിവിധ മേഖലകളിൽനിന്നാരംഭിച്ച പ്രകടനങ്ങൾ ന്യൂകിലെ യുഎസ് കോൺസുലേറ്റിന് മുന്നിലാണ് സംഗമിച്ചത്. ഗ്രീൻലൻഡിന്റെ സ്വയംഭരണം മറ്റാർക്കും അടിയറവയ്‌ക്കില്ലെന്ന് പ്രതിഷേധ റാലിയിൽ പങ്കെടുത്തവർ പറഞ്ഞു. ട്രംപിന്റെ നീക്കത്തെ ചെറുക്കുമെന്ന് പ്രധാനമന്ത്രി ജെൻസ് ഫെഡ്‌റിക്ക് നെൽസൺ പറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസിന്റെ നീക്കത്തെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. ഗ്രീൻലൻഡ് ഏറ്റെടുക്കലിനുള്ള കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, നെതർലൻഡ്‌സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളെയാണ് നികുതി ബാധിക്കുക. യുഎസിന്റെ നാറ്റോ സഖ്യകക്ഷികൂടിയായ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലൻഡ്. ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എന്നവകാശപ്പെട്ടാണ് ട്രംപ് ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കം നടത്തുന്നത്.










0 comments